വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍
മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നഷ്ടമാകുമെന്ന ആധിയിലാക്കുന്നത്. കരിപ്പൂരിന്റെ വരുമാനത്തിനും വലിയ വിമാനങ്ങളുടെ പിന്മാറ്റം കനത്ത തിരിച്ചടിയാകുന്നുണ്ട്. 2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.
2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ വിദേശ വിമാന കമ്പനികള്‍ക്കും സര്‍വിസിന് അനുമതിയായി. പരിമിത സൗകര്യങ്ങളിലും വിമാന സര്‍വിസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30വരെ എയര്‍ഇന്ത്യ, സഊദി എയര്‍ലെന്‍സ്, എമിറേറ്റ്സ് എയര്‍ എന്നീ കമ്പനികളുടെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. 2015ല്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചതോടെ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അനുമതി നല്‍കിയെങ്കിലും 2020ല്‍ ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എകസ്പ്രസ് അപകടത്തില്‍ പെട്ടതോടെ വീണ്ടും ജെബ്ബോ സര്‍വിസുകള്‍ക്ക് അനുമതി നിഷേധിച്ചു.
കരിപ്പൂരിലെ വിമാനാപകടം പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും റണ്‍വേയുടെ പേരിലാണ് നിലവില്‍ വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങള്‍ക്ക് വിലക്കിടുന്നത്. കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) നിര്‍മാണം പൂര്‍ത്തിയാല്‍ മാത്രം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രളയം, കൊവിഡ് കാലഘട്ടത്തില്‍ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി വലിയ സൈനിക വിമാനങ്ങളടക്കം കരിപ്പൂരിലിറങ്ങിയിരുന്നു. ഈ രീതിയില്‍ ഹജ്ജ് സര്‍വിസിനെങ്കിലും താല്‍ക്കാലിക നിയന്ത്രണം നീക്കണമെന്നാണ് ആവശ്യം. കരിപ്പൂരില്‍ റെസ നിര്‍മാണം ഒച്ചിഴയും വേഗതയിലാണ്.18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ 10 ശതമാനം പോലും കഴിഞ്ഞിട്ടില്ല.
കടുത്ത വിവേചനം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (കരിപ്പൂര്‍ വിമാനത്താവള അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍)
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാരില്‍ നിന്ന് ഉയര്‍ന്ന വിമാനക്കൂലി ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററി മന്ത്രി കിരണ്‍ റിജിജുവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തന്നെ സര്‍വിസ് നടത്തുന്ന കണ്ണൂരില്‍ 87,000 രൂപയും കൊച്ചയില്‍ സഊദി എയര്‍ലെന്‍സ് 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ ഈടാക്കാന്‍ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരേ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
നടപടികള്‍ സ്വീകരിച്ചു വരുന്നു: വി. അബ്ദുറഹ്‌മാന്‍ (സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി)
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ഉയര്‍ന്ന വിമാനലിക്കൂലി ഈടാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും കഴിഞ്ഞ ഡിസംബര്‍ 31ന് കത്ത് നല്‍കിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ഇന്ത്യയുടെ ചെയര്‍മാനും ജനുവരി 10ന് കത്ത് നല്‍കിയിട്ടുണ്ട്. യാത്ര നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്ത് വരുന്നത്.
കേന്ദ്രത്തിന്റെ വാദം തെറ്റ്: എം.കെ രാഘവന്‍ എം.പി
കരിപ്പൂരിലെ ഹജ്ജ് നിരക്ക് വര്‍ധനയ്ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയവും മുന്നോട്ട് വയ്ക്കുന്ന വാദങ്ങള്‍ യുക്തിപരമായി അബദ്ധവുമാണ്. തീര്‍ഥാടകര്‍ കുറയുന്നതും നിലവിലെ വിമാനത്താവള പ്രശ്നങ്ങളുമാണ് നിരക്ക് കൂടാന്‍ കാരണമായി പറയുന്നത്. കേന്ദ്രം നിരത്തുന്ന ഈ വാദങ്ങള്‍ തെറ്റാണ്. സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വിസ് നടത്താന്‍ കരിപ്പൂരില്‍ നിന്ന് അര്‍ഹതയുണ്ട്. അടുത്ത ദിവസം എം.പിമാരുടെ സംഘത്തോടൊപ്പം കേന്ദ്രന്യൂനപക്ഷ, ഹജ്ജ് മന്ത്രി, വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കും.
Haj embarkation at Karipur Airport is under threat due to restrictions on large airplanes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."