ഓശാന ഞായർ ചടങ്ങുകൾക്ക് തടസ്സം; സേക്രഡ് ഹാർട്ട് പള്ളിയിൽ പൊലിസ് നിയന്ത്രണം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രശസ്തമായ സേക്രഡ് ഹാർട്ട് പള്ളിയിൽ 'ഓശാന ഞായർ' ആഘോഷവുമായി ബന്ധപ്പെട്ട കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലിസിന്റെ നടപടി. ഇതോടെ, പ്രദക്ഷിണം ഉപേക്ഷിക്കുകയും ചടങ്ങുകൾ പള്ളിക്കകത്ത് മാത്രമായി ചുരുക്കുകയും ചെയ്തു. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തു.
ഏഴ് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് പള്ളിയിൽനിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് 'കുരിശിന്റെ വഴി' പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് പൊലിസ് പള്ളി അധികൃതർക്ക് അനുമതി നിഷേധിച്ചുള്ള അറിയിപ്പ് നൽകി. സേക്രഡ് ഹാർട്ട് പള്ളിയിൽ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്. ഡൽഹിയിലെ പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ മുൻപ് പ്രധാനമന്ത്രി പോലും ക്രിസ്മസ്, ഈസ്റ്റർ ചടങ്ങുകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യൻ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐയുടെ ആസ്ഥാനവും ഡൽഹി അതിരൂപതയുടെ കേന്ദ്രവും ഇവിടെയാണ്.
"സുരക്ഷാ കാരണങ്ങളാണ് അനുമതി നിഷേധിക്കലിന് പിന്നിലെന്നാണ് പൊലിസ് അറിയിച്ചത്. മറ്റ് കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല," ഇടവക വികാരി ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. പ്രദക്ഷിണം നടത്താനാകാത്തതിൽ നിരാശയുണ്ടെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പ്രതികരിച്ചു. അനുമതി നിഷേധിച്ചത് ഞെട്ടിക്കുന്നതാണെന്ന് പള്ളികളുടെ കൂട്ടായ്മയായ സി.എ.എ.ഡി. വ്യക്തമാക്കി. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Palm Sunday celebrations at Sacred Heart Church faced disruptions, with police deployed to maintain order during the ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."