കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ
ന്യൂഡൽഹി: സുപ്രീം കോടതിയുടെ കർശന വ്യവസ്ഥകൾ നിലനിൽക്കെയും കേസ് പരിഗണനയിലിരിക്കെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദിൽ 50 വർഷത്തിലേറെ പഴക്കമുള്ള പള്ളി മുനിസിപ്പൽ കോർപ്പറേഷൻ തകർത്തു. നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് ബദ്ഖൽ ഗ്രാമത്തിലെ അഖ്സ മസ്ജിദ് കനത്ത പൊലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.
പൊതുസ്ഥലം കൈയേറിയാണ് പള്ളി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി നേരത്തെ പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ പരിഗണനയിലാണ്. എന്നാൽ, കോടതിയുടെ അന്തിമ തീരുമാനത്തിന് മുമ്പ്, ബുൾഡോസർ ഉപയോഗത്തിനെതിരായ കോടതി ഇടപെടലുകൾ അവഗണിച്ച് പള്ളി തകർത്തു. മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരുടെ (എസിപി) നേതൃത്വത്തിൽ 250-ലേറെ പൊലീസുകാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട 300 അംഗ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പൊളിക്കൽ നടന്നത്.
പള്ളി വഖ്ഫ് ഭൂമിയിലാണെന്ന് പള്ളി കമ്മിറ്റിയും നാട്ടുകാരും വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ട് മുമ്പ് മുൻ സർപഞ്ച് സംഭാവന ചെയ്ത ഭൂമിയിൽ നിർമിച്ച പള്ളിയാണ് ഇതെന്നും, സുപ്രീം കോടതി വിധിക്കായി കാത്തിരിക്കാതെ ധൃതിപിടിച്ച് പൊളിച്ചതെന്നും നാട്ടുകാരനായ മുഷ്താഖ് പറഞ്ഞു. ആദ്യം ഗ്രാമത്തിലെ ചില ചെറുകിട കടകൾ പൊളിച്ച ശേഷം പള്ളിയിലേക്ക് തിരിഞ്ഞു. സമയം പോലും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ ഉത്തരവുകൾ പാലിച്ചാണ് നടപടിയെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെടുന്നു. സംഭവത്തിൽ മുനിസിപ്പാലിറ്റിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
In Faridabad, Haryana, a 50-year-old mosque on Waqf land was demolished by the municipal corporation using bulldozers, ignoring ongoing Supreme Court proceedings and interventions. The action, carried out under heavy police presence, has sparked protests from locals who claim the mosque was built on donated land and plan to challenge the demolition in court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."