ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഈ മാസം 30ന് വിരമിക്കും. പിൻഗാമിയായി കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയെ മടക്കിവിളിക്കാൻ സാധ്യത. 1989 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോഷിക്ക് 2027 വരെ ചീഫ് സെക്രട്ടറിയായി തുടരാം. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമുമായുള്ള സ്വരചേർച്ചക്കുറവ് മൂലം ജോഷി മുമ്പ് കേന്ദ്രത്തിലേക്ക് മാറിയിരുന്നു. എബ്രഹാമിന്റെ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ മടങ്ങിവരാമെന്ന് ജോഷി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതായാണ് വിവരം.
ശാരദ മുരളീധരന്റെ വിരമിക്കലോടെ, സീനിയോരിറ്റി പ്രകാരം 1991 ബാച്ചിലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ പരിഗണിക്കേണ്ടിയും വരും. എന്നാൽ, ജയതിലകിനെതിരെ ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനാൽ ഈ നിയമനവും പ്രതിസന്ധിയിൽ തുടരുകയാണ്. ജയതിലക് ചീഫ് സെക്രട്ടറിയായാൽ, എൻ. പ്രശാന്ത്, ബി. അശോക് തുടങ്ങിയവർ ഉൾപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് ശക്തമാകുമെന്നും, ഇത് ഭരണസംവിധാനത്തെ ബാധിച്ചേക്കുമെന്നും ആശങ്ക നിലനിൽക്കുന്നു.
മനോജ് ജോഷി മടങ്ങിവരാതിരുന്നാൽ, കേന്ദ്ര ടെക്സ്റ്റൈൽസ് സെക്രട്ടറി രചന ഷാ, പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റായ് എന്നിവരെയും പരിഗണിക്കും. എന്നാൽ, രചന ഷാ കേരളത്തിലേക്ക് മടങ്ങാൻ താത്പര്യം കാട്ടുന്നില്ല എന്നാണ് വിവരം. ഇഷിതാ റായ് ഈ മാസം 30ന് വിരമിക്കും. രാജു നാരായണ സ്വാമിയുടെ പ്രമോഷൻ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്.
നിയമനവുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മനോജ് ജോഷിയുമായി ധാരണയിലെത്താൻ മുഖ്യമന്ത്രിയുടെ ഉപദേശകർ ശ്രമിക്കുന്നതായും വിവരമുണ്ട്. അതിനിടെ, കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ഈ മാസം 30നും, പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് അടുത്ത മാസം 31നും വിരമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."