മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതത്തെതുടര്‍ന്ന് കോമ അവസ്ഥയിലായ പോപ്പിന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. വത്തിക്കാന്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രെഫസര്‍ ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലി വാര്‍ത്താകുറിപ്പിലാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെ ഇന്നലെ രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം.
മുന്‍ മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നു. മരണശേഷം നാലു മുതല്‍ ആറുദിവസത്തിനുള്ളില്‍ ഭൗതികദേഹം സംസ്‌കരിക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ദുഃഖാചരണവും നടത്തും. വിയോഗത്തോടെ വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പോപ്പിന്റെ പേരും ചിത്രവും മാറ്റി.
ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും പോപ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അല്‍പനേരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു.
1936ല്‍ ജനിച്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു. 56 വര്‍ഷം മുമ്പ് വൈദികനായ അദ്ദേഹം 2001ല്‍ കര്‍ദിനാളായി. 2013മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ 266ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്.
Pope's death was due to heart failure and stroke, Vatican confirms
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."