നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്
കോഴിക്കോട്: ശാരീരിക പരിമിതികളെ മികവും ആത്മവിശ്വാസവും കൊണ്ട് കീഴടക്കിയ ആസിം വെളിമണ്ണ ലോകത്തിന്റെ നെറുകയിലേക്ക് നീന്തിക്കയറാൻ പാരിസിലേക്ക്. 28 മുതൽ മെയ് നാല് വരെ പാരിസിൽ നടക്കുന്ന ലോക പാരാ സ്വിമ്മിങ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആസിം 26ന് യാത്ര തിരിക്കും. ഇതിനുള്ള വിസ കഴിഞ്ഞ ദിവസം ലഭിച്ചു.
ജന്മനാ ഇരുകൈകളുമില്ലാതെ, വൈകല്യത്തെ നീന്തി തോൽപ്പിച്ച് ആസിം ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ആസിം ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ സ്വദേശിയും മദ്‌റസ അധ്യാപകനുമായ ആലത്തുകാവിൽ മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും മകനാണ്. 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന ആസിം 2022ൽ ആലുവയിൽ പെരിയാറിലൂടെ ഒരു കിലോമീറ്ററോളം ദൂരം നീന്തി ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാന പാരലിംപിക്‌സ് നീന്തലിൽ 50, 100 മീറ്റർ ഫ്രീസ്റ്റൈലിലും 50 മീറ്റർ ബാക് സ്‌ട്രോക്കിലുമടക്കം സ്വർണം നേടിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പനാജിയിൽ നടന്ന ദേശീയ പാരസ്വിമ്മിങ് മത്സരത്തിൽ മൂന്ന് സ്വർണം നേടിയിരുന്നു. ആലുവ സ്വദേശി സജി വാളശ്ശേരിലാണ് ആസിമിനെ നീന്തൽ പരിശീലിപ്പിച്ചത്. സംസ്ഥാന യുവജന കമ്മിഷൻ പ്രഥമ യുവ പ്രതിഭാ പുരസ്‌കാരവും, സാമൂഹിക നീതി വകുപ്പിന്റെ ഉജ്വല ബാല്യപുരസ്‌കാരമുൾപ്പെടെ നിരവധി അവാർഡുകൾ ആസിമിനെ തേടിയെത്തിയിട്ടുണ്ട്.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു. പഠിച്ച സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കാലുകൊണ്ട് കത്തെഴുതിയും ആസിം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പാരീസിലെ ലോക പാരാ സ്വിമ്മിങ്ങിൽ മത്സരിക്കാൻ യോഗ്യത നേടിയെങ്കിലും കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്തുകയെന്നത് ആശങ്കയായിരുന്നു. തുടർന്ന് സഹായവുമായി അനേകം പേർ ഒത്തുചേർന്നതോടെയാണ് യാത്ര ഉറപ്പായത്. ആസിമിനൊപ്പം പിതാവും ഫിസിയോതെറാപ്പിസ്റ്റുമാണ് പാരിസിലേക്ക് പോവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."