ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല
ഡൽഹി: പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും പീറ്റർ എൽബേഴ്സ് അയച്ച രാജി കത്തിൽ പറയുന്നുണ്ട്. മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏൽക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധി രാജ്യമെബാടും യാത്രക്കാരെ വലച്ച മാസങ്ങൾക്ക് ശേഷമാണ് ഇത് നടക്കുന്നത്. ഇൻഡിഗോയുടെ ഡിസംബറിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച വിമാന റദ്ദാക്കലുകൾ 9.82 ലക്ഷം യാത്രക്കാരെയാണ് നേരിട്ട് ബാധിച്ചത്. ഇതിൽ നല്ലൊരു വിഭാഗം ഗൾഫ് യാത്രക്കാർ ആണ്. ഡിസംബർ ആദ്യവാരത്തിലുണ്ടായ വൻതോതിലുള്ള സർവീസ് തടസ്സങ്ങളെത്തുടർന്ന് ഇൻഡിഗോയുടെ വിപണി വിഹിതം നവംബറിലെ 63.6 ശതമാനത്തിൽ നിന്ന് 59.6 ശതമാനമായി കുറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മാത്രം ഇൻഡിഗോ 22.74 കോടി രൂപ ചിലവഴിച്ചു. ഈ പ്രതിസന്ധി ഉണ്ടായത് മുതൽ കേന്ദ്ര സർക്കാരുമായി പ്രശ്നത്തിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല പ്രാവശ്യം വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണം തേടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."