മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
ഭോപ്പാല്‍: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച രാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവായ മന്ത്രി വിജയ് ഷായുടെ പരാമര്‍ശം സ്വമേധയാ പരിഗണനയ്‌ക്കെടുത്ത് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. മന്ത്രിയുടെ നടപടി സോഫിയെ ഖുറേഷിക്കെതിരേ മാത്രമുള്ളതല്ലെന്നും മറിച്ച് മുഴുവന്‍ സായുധ സേനകളെയും അപമാനിക്കുന്നതും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുകയും ചെയ്യുന്നതാണെന്നുമുള്ള ശക്തമായ നിരീക്ഷണവും കോടതി നടത്തി. അപമാനകരം, അപകടകരം, തനി തറ ഭാഷ എന്നിങ്ങനെയാണ് ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചത്.
സമഗ്രത, പ്രൊഫഷണലിസം, അച്ചടക്കം, ത്യാഗം, നിസ്വാര്‍ത്ഥത, ആദരവ്, അജയ്യമായ ധൈര്യം എന്നിവയെ പ്രതിഫലിപ്പിക്കുന്ന, ഈ രാജ്യത്തെ ഏതൊരു പൗരനും വിലമതിക്കുന്ന ഒരുപക്ഷേ ഈ രാജ്യത്തെ ഏക സ്ഥാപനമാകും ഇന്ത്യയുടെ സായുധസേന. അതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന മന്ത്രി വിജയ് ഷാ, തനി തറ ഭാഷയാണ് വനിതാ കേണലിനെതിരേ ഉപയോഗിച്ചത്.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരന്റെ സഹോദരിയാണ് കേണല്‍ സോഫിയ ഖുറേഷിയെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. "മുസ്‌ലിംകളായ ഏതൊരു വ്യക്തിയിലും വിഘടനവാദ വികാരം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തിയും മന്ത്രിയില്‍നിന്നുണ്ടായി. അത് ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നതാണ്- കോടതി ചൂണ്ടിക്കാട്ടി. ബി.എന്‍.എസിലെ 152 (രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ പ്രസ്താവന), 196(1) (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റംചെയ്തതായും കോടതി വ്യക്തമാക്കി.
നാലുമണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനാണ് പൊലിസിന് നിര്‍ദേശം ലഭിച്ചത്. എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യ നിയമപ്രകാരം ഡി.ജി.പി നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുക... നാളെ ഞാന്‍ ജീവിച്ചിരിപ്പില്ലെങ്കിലോ? ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ ഉടന്‍ പാലിക്കണം- ബെഞ്ച് പറഞ്ഞു. ഉത്തരവിനായി കോടതി മാധ്യമവാര്‍ത്തകളെയാണ് ആശ്രയിച്ചതെന്ന് എ.ജി ചൂണ്ടിക്കാട്ടിയപ്പോള്‍, മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ ജഡ്ജിമാര്‍ പ്രദര്‍ശിപ്പിച്ചു. കേസ് നാളെ രാവിലെ വീണ്ടും പരിഗണിക്കും.
ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചപ്പോള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സഹോദരിയെ തന്നെ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."