സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം പ്രതിപാദിച്ചുകൊണ്ട് 'ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ്' പുറത്തിറക്കിയ 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്കിന് പ്രകാശന വേദിയിൽതന്നെ മികച്ച പ്രതികരണം. ബുധനാഴ്ച തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനു നൽകി പ്രകാശനം ചെയ്തതിനു പിന്നാലെ സമസ്തയുടെ ചരിത്ര പുസ്തകം തേടി നിരവധി പേരാണ് ബന്ധപ്പെട്ടത്.
പ്രകാശന വേദിയിൽത്തന്നെ പുസ്തകം വിൽക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ സമസ്തയുടെ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും പുറമേ മാധ്യമ പ്രവർത്തകരും സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരും പുസ്തകത്തിനായി നേതാക്കളെ ബന്ധപ്പെട്ടു. നീണ്ട ഒന്നര വർഷത്തെ കഠിനപരിശ്രമത്തിന്റെ ഫലമായാണ് ഇതിഹാസ തുല്യമായ ചരിത്രം വിശദീകരിക്കുന്ന പുസ്തകം പിറവി കൊണ്ടതെന്നായിരുന്നു പ്രകാശന വേദിയിൽ നേതാക്കളുടെ പ്രതികരണം. സമസ്തയുടെ ചരിത്രം എന്നത് കേരളത്തിലെ ഇസ് ലാമിന്റെ തന്റെ ചരിത്രമാണെന്നാണ് വേദിയിൽ സംസാരിച്ച ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റസി.എഡിറ്റർ കിരൺ പ്രകാശ് പറഞ്ഞത്.
സമസ്തയുടെ ചരിത്രം പറയുന്ന പുസ്തകം ചരിത്രാന്വേഷികൾക്കിടയിലും ചരിത്രസംഭവമായി മാറുമെന്നായിരുന്നു പരിപാടിയിൽ പങ്കെടുക്കുകയും പുസ്തകത്തിൻ്റെ അണിയറ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്ത എസ്.കെ.ഐ.എം.വി ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൽഖാദറിന്റെ പ്രതികരണം. പുസ്തകത്തിൻ്റെ അണിയറ പ്രവർത്തകരായ ചന്ദ്രശേഖരൻ.എം ( ജനറൽ മാനേജർ, ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ് ), അൻവർ സാദിഖ് ഫൈസി താനൂർ, ടി.അബ്ദുസ്സമദ് റഹ്മാനി എന്നിവർക്ക് പ്രകാശനവേദിയിൽ ഉപഹാരം നൽകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."