അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. വധശിക്ഷ 16ന് നടക്കുമെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
അതേസമയം യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പ്രതീക്ഷകൾ കുറവായിരുന്നിട്ടും അവസാന മണിക്കൂറിലും ഇവരുടെ മോചനത്തിനായുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണ്. കൊല്ലപ്പെട്ട യമനി പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമെ ശിക്ഷ ഒഴിവാകൂവെന്നതിനാൽ ആ വഴിക്കുള്ള നീക്കം കൊണ്ടേ ഇനി കാര്യമുള്ളൂ. ഒരു ദശലക്ഷം ഡോളർ കുടുംബത്തിന് വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കാര്യങ്ങൾ നീക്കാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെ കേസ് നാളെ സുപ്രിംകോടതിയും പരിഗണിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തെ കാര്യമായതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ സുപ്രീംകോടതിക്കും പരിമിതിയുണ്ട്. യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ കൂട്ടുകാരിക്കൊപ്പം ചേർന്ന് നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിക്കെതിരായ കേസ്.
നിമിഷ പ്രിയയുടെ അമ്മ നിലവില്‍ യെമനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് സൂചന. യെമനില്‍ ബിസിനസ് ബന്ധമുള്ളവര്‍ വഴി തലാലിന്‍റെ ഗോത്രവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടല്‍ നടന്നാല്‍ മാത്രമേ വിഷയത്തില്‍ ഇനിയെന്തെങ്കിലും പ്രതീക്ഷയുള്ളൂ.
Kerala Chief Minister Pinarayi Vijayan has once again written to the Prime Minister, requesting intervention for the release of Nimisha Priya, who has been sentenced to death in Yemen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."