പതിനാല് വർഷം അധ്യാപികയുടെ ശമ്പളം തടഞ്ഞതിൽ മനംനൊന്ത് ഭർത്താവിന്റെ മരണം: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, പ്രധാന അധ്യാപികയെ നീക്കും
തിരുവനന്തപുരം: പത്തനംതിട്ടയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ.ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പുറമെ സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും പ്രധാന അധ്യാപികയ്ക്കുമാണ് സസ്‌പെൻഷൻ.
അധ്യാപികയുടെ UPST തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26 ന് വിധിന്യായം പുറപ്പെടുവിക്കുകയും അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പ്രസ്തുത കോടതി വിധി പരിശോധിച്ചു ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് സർക്കാർ കത്തിലൂടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകിയിരുന്നു.
എന്നാൽ കോടതി വിധിപ്രകാരം മൂന്നു മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ പ്രധാനാധ്യാപികയ്ക്ക് നിർദ്ദേശം നൽകിയതിനു ശേഷം ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ മറ്റു തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും, സ്പാർക്ക് ഓതന്റിക്കേഷന് സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിച്ചതിലും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ. സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയിട്ടുള്ളതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി.
പത്തനംതിട്ട നാറാണംകുഴി സ്വദേശിയായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജോ വി.റ്റി (47) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഷിജോയുടെ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ഡി.ഇ.ഒ. ഓഫീസിൽ നിന്ന് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിച്ചു. ഈ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷിജോയുടെ മരണത്തിന് പിന്നിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന ഗുരുതര ആരോപണം ശക്തമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക വെല്ലുവിളികൾ നേരിടുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അടിയന്തര സഹായത്തിനായി 'ദിശ' ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
In a tragic incident from Pathanamthitta, the Kerala Education Department has taken disciplinary action after a man died by suicide over his wife's 14-year unpaid salary as a teacher at an aided school. The Public Education Director issued suspension orders against PA Anilkumar NG, Superintendent Firoz S, and Section Clerk Bini R from the District Education Office, pending investigation. Education Minister V. Sivankutty confirmed the action and added that the headmistress of the school has also been recommended for suspension pending inquiry by the school management.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."