തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂര്‍: തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരായ പരാതിയില്‍ അന്വേഷണം. തൃശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമ വിരുദ്ധമായാണെന്നാരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. ആറ് മാസം ഒരു സ്ഥലത്ത് താമസിക്കാതെ വ്യാജ ത്യവാങ്മൂലം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ടി.എന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തൃശൂര്‍ എ.സി.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.
വ്യാജ രേഖ ചമച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. വിഷയത്തില്‍ വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറോട് പരാതിയില്‍ നിര്‍ദേശം തേടാനും പൊലിസ് നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നഗരം കേന്ദ്രീകരിച്ച് ബി.ജെ.പി വന്‍തോതില്‍ വ്യാജ വോട്ടര്‍മാരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് കഴിഞ്ഞ ദിവസം കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ജയിച്ച ഡിവിഷനുകളിലും മറ്റിടങ്ങളിലും നൂറുകണക്കിനു വ്യാജന്മാര്‍ വീട്ടുടമസ്ഥരുടെ അറിവില്ലാതെ കടന്നുകൂടിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ തെളിവിന് സമാനമായാണ് തൃശൂരിലും വ്യാജവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം തന്ത്രപരമായാണ് അന്തിമ പട്ടികയില്‍ വ്യജവോട്ടര്‍മാരെ തിരുകിക്കയറ്റിയത്. അന്തിമഘട്ടത്തിലായതിനാല്‍ പരാതികള്‍ നല്‍കിയാലും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന കാരണം പറഞ്ഞ് വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഇതു പലയിടത്തും നടന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് ആസൂത്രിതമായാണെന്നു തെളിഞ്ഞത്. പൂങ്കുന്നം ഭാഗം ഒന്ന് ബൂത്ത് നമ്പര്‍ 30ല്‍ ആശ്രമം ലെയിന്‍ കാപിറ്റല്‍ വില്ലേജ് ബ്ലോക്ക് 2ല്‍ 4സിയില്‍ സ്ഥിരം താമസക്കാരിയായ പ്രസന്ന അശോക് എന്ന വനിതയുടെ വീട്ടുവിലാസത്തില്‍ 9 പേരെയാണ് വ്യാജമായി ചേര്‍ത്തത്. ക്രമനമ്പര്‍ 1304, 1307, 1308, 1313, 1314, 1315, 1316, 1318, 1319 ക്രമനമ്പറുകളിലാണ് വ്യാജവോട്ടുകള്‍. ഈ വോട്ടര്‍മാരെ തനിക്ക് യാതൊരറിവുമില്ലെന്ന് പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.
An investigation has been initiated against Union Minister Suresh Gopi following a Congress complaint alleging illegal voter registration in Thrissur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."