ആളുകൾ പ്രവാചകസ്‌നേഹം പ്രകടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം?; 'ഐ ലവ് മുഹമ്മദ്' കാംപയിനെ പിന്തുണച്ച് കോൺഗ്രസ്
ലഖ്‌നൗ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിംകൾ നടത്തിവരുന്ന 'ഐ ലവ് മുഹമ്മദ്' കാംപയിൻ നടത്തിവരുന്ന മുസ്ലിംകൾക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചുവരുന്നതിനിടെ ഇതിനെ പിന്തുണച്ച് കോൺഗ്രസ് രംഗത്ത്. ആളുകൾ അവരുടെ ദൈവത്തോടും പ്രവാചകനോടും സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം വക്താവ് പവൻ ഖേഡ ചോദിച്ചു.
16 ാം നൂറ്റാണ്ടിലെ കൃഷ്ണഭക്തയും കവയത്രിയുമായ മീരാബായിയുടെയും സൂഫിസത്തിന്റെയും പാരമ്പര്യം കണ്ട സൗഹാർദ്ദമുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ ഏഴ് വയസുള്ള ഒരു ആൺകുട്ടിയിൽ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശത്രുവിനെ കാണുന്ന ഒട്ടും വളർച്ച പ്രാപിക്കാത്ത മനുഷ്യരുണ്ട് ഈ രാജ്യത്ത്. മറ്റൊരു മതത്തിൽപ്പെട്ടവനായതിനാൽ അവർ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി. ആ ഏഴുവയസ്സുള്ള കുട്ടി നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് എന്ത് ദോഷം ചെയ്തു? മുസ്‌ലിംകളെ പുറത്താക്കണമെന്നാണ് ഇൻഡോറിലെ മാർക്കറ്റിൽ ചിലർ ആവശ്യപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വളരെ വിശാലമാണ്. തൊഴിലാളികളായ മുസ്‌ലിംകളെ നിങ്ങൾ രാജ്യത്തിന് അപകടമായി കാണുന്നു.
ആരെങ്കിലും ഞാൻ മുഹമ്മദിനെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അതൊരു പ്രശ്‌നമായി തോന്നുന്നു. ഒരു വ്യക്തി, അദ്ദേഹത്തിന്റെ പ്രവാചകനെ സ്‌നേഹിക്കുന്നുവെങ്കിൽ അതിനെന്താണ് കുഴപ്പം? അവർ അങ്ങിനെ ചെയ്യട്ടെ. എനിക്ക് എന്റെ സംസ്‌കാരത്തെയും രാജ്യത്തെയും ഇത്തരം കുറിയമനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കാൻ കഴിയില്ല. ഞാൻ മുഹമ്മദിനെ സ്‌നേഹിക്കുന്നു. മഹാദേവനെയും സ്‌നേഹിക്കുന്നു, യേശുക്രിസ്തുവിനെയും ഇഷ്ടപ്പെടുന്നു. ഗുരു നാനാക്കിനെയും സ്‌നേഹിക്കുന്നു. ഒപ്പം ഇന്ത്യയെയും സ്‌നേഹിക്കുന്നു- ഖേഡ കൂട്ടിച്ചേർത്തു.
'ഐ ലവ് മുഹമ്മദ്': കൂട്ട അറസ്റ്റ് തുടരുന്നു
ന്യൂഡൽഹി: പ്രവാചകൻ ജനിച്ച മാസമായ റബീഉൽ അവ്വലിൽ ' ഐ ലവ് മുഹമ്മദ്' എന്ന ബോർഡ് വച്ചതിനെതിരേ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതികാര നടപടികൾ തുടരുന്നു. മഹാരാഷ്ട്രയിലെ അഹല്യനഗറിൽ നടന്ന പ്രക്ഷോഭത്തെ പൊലിസ് അടിച്ചമർത്തി. പ്രക്ഷോഭകരെ പൊലിസ് ലാത്തിവീശി ഓടിച്ചു. പ്രദേശത്തെ റോഡിൽ 'ഐ ലവ് മുഹമ്മദ്' വരച്ചതിനെ തുടർന്ന് ഹിന്ദുത്വവാദികളുടെ പരാതിയിൽ പൊലിസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി. അറസ്റ്റിനെതിരേയാണ് മുസ്ലിംകൾ മാർച്ച് നടത്തിയത്.
അതേസമയം, യു.പിയിലെ ബറേലിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ തൗഖീർ റസാ ഖാന്റെ അടുത്ത അനുയായി നദീമിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നദീം ആണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചാണ് നടപടി.
ഗാസിയാബാദിലൽ വീടിന് മുന്നിൽ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകൾ ഒട്ടിച്ചതിന് 45 കാരനെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകൾക്കും ബാനറുകൾക്കുമെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകരുട പെരാതിയിൽ പൊലിസ് വ്യാപക നടപടികളാണ് സ്വീകരിച്ചുവരുന്നത്. കടുത്ത വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."