തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്‌ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്‌ക് സോണില്‍
ഗസ്സ: ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നുമായി പുറപ്പെട്ട ഗ്ലോബല്‍ സമുദ് ഫോടില്ല (ജി.എസ്.ഫ്) ദൗത്യസംഘത്തില്‍ ഇസ്‌റാഈല്‍ പിടിച്ചെടുക്കാതെ ശേഷിക്കുന്ന ഏക കപ്പല്‍ യാത്ര തുടരുന്നു. മാരിനെറ്റ് എന്ന് പേരിട്ട സംഘം ഹൈറിസ്‌ക് സോണില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് യാത്രികരാണ് ബോട്ടിലെന്നാണ് സൂചന. പോളിഷ് പതാകയും വഹിച്ചാണ് യാത്ര.
നേരത്തെ സാങ്കേതിക തകരാര്‍ മൂലം അവരുടെ യാത്ര ഇടക്ക് വെച്ച് മുടങ്ങിയതായിരുന്നു. കപ്പലിന്റെ എഞ്ചിന്‍ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുകയാണെന്നും അതിന്റെ ക്യാപ്റ്റന്‍ സ്ഥിരീകരിച്ചു. 42 കപ്പലുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞിട്ടും യാത്ര തുടരാന് തീരുമാനിക്കുകയായിരുന്നു സംഘം.
ഗസ്സ തീരത്തിനു 85 കി.മി അകലെ വെച്ചാണ് മറ്റ് ബോട്ടുകള്‍ ഇന്നലെ ഇസ്‌റാഈല്‍ നാവിക സേന പിടിച്ചെടുത്തത്. കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ ആക്ടിവിസ്റ്റുകളെ ഇസ്‌റാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ നാടുകടത്തുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
13 കപ്പലുകളാണ് ബുധനാഴ്ച ഇസ്‌റാഈല്‍ സൈന്യം പിടിച്ചെടുത്തത്. 44 ചെറു കപ്പലുകളാണ് ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ ശേഖരിച്ച് ഓഗസ്റ്റ് 31ന് യൂറോപ്പിലെ സ്‌പെയിനില്‍നിന്നു പുറപ്പെട്ടത്. ഗസ്സ യുദ്ധമേഖലയാണെന്നും അവിടേക്കു പോകുന്നത് സുരക്ഷിതമല്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്ത് കോടതിക്കു മുന്നില്‍ ഹാജരാക്കുമെന്നും സൈന്യം ആക്ടിവിസ്റ്റുകളോട് പറഞ്ഞു. എന്നാല്‍ തങ്ങളെ തടയാന്‍ അന്താരാഷ്ട്ര നിയമം അനുവാദം നല്‍കുന്നില്ലെന്ന് ഇസ്‌റാഈല്‍ സൈന്യത്തോട് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. കപ്പലിലേക്ക് സൈന്യത്തിന്റെ ബോട്ട് അടുപ്പിക്കുമ്പോള്‍ ജാമറുകള്‍ വച്ച് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ തടസപ്പെടുത്തിയിരുന്നു.
ഉച്ചയോടെ ഒരു കപ്പല്‍ ഒഴികെ മറ്റെല്ലാ കപ്പലുകളും പിടിച്ചെടുത്തതായി ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവസാന ബോട്ട് ഗസ്സയില്‍നിന്ന് വളരെ അകലെയാണെന്നും മന്ത്രാലയം 'എക്‌സ്' കുറിപ്പില്‍ പറഞ്ഞു. 37 രാജ്യങ്ങളില്‍നിന്നുള്ള 201 പേരാണ് കപ്പലുകളിലുള്ളതെന്ന് ഗ്ലോബല്‍ സമുദ് ഫ്‌ളോടില്ല വക്താവ് സെയ്ഫ് അബുകേഷേക് പറഞ്ഞു. 30 പേര്‍ സ്‌പെയിനില്‍നിന്നുള്ളവരും 22 പേര്‍ ഇറ്റലിക്കാരും 21 പേര്‍ തുര്‍ക്കു പൗന്മാരും 12 പേര്‍ മലേഷ്യക്കാരുമാണ്. അധിനിവേശ സേനയുടെ പടക്കപ്പലുകളുമായി പോരടിച്ചാണ് ഗസ്സയ്ക്കു സമീപമെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 31 ന് സ്‌പെയിനില്‍നിന്ന് പുറപ്പെട്ട കപ്പലുകള്‍ക്കുനേരെ തുര്‍ക്കിക്ക് സമീപം സെപ്റ്റംബര്‍ 8,9 തീയതികളില്‍ ഡ്രോണ്‍ ആക്രമണം നടന്നു. സെപ്റ്റംബര്‍ 13-15 തീയതികളില്‍ തുനീസ്യയില്‍നിന്ന് കപ്പലുകള്‍ സംഘത്തില്‍ ചേര്‍ന്നു. സെപ്റ്റംബര്‍ 23 ന് സംഘത്തിലെ നിരവധി കപ്പലുകള്‍ ആക്രമിക്കപ്പെട്ടു.
ഫ്‌ളോടില്ല കപ്പലിലെ അംഗങ്ങള്‍ക്ക് ഫോണില്‍ വനിതാ സൈനിക മുന്നറിയിപ്പ് നല്‍കുന്ന വിഡിയോ ഇസ്‌റാഈല്‍ നാവിക സേന പുറത്തുവിട്ടു. ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ ആക്ടിവിസ്റ്റുകള്‍ കപ്പലിലെ ഡെക്കില്‍ ഇരിക്കുന്ന വിഡിയോയും പുറത്തുവന്നു. 2009 മുതലാണ് ഗസ്സ തീരത്ത് ഇസ്‌റാഈല്‍ നാവിക സേന മറ്റു കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആയുധങ്ങള്‍ ഹമാസിന് ലഭിക്കാതിരിക്കാനായിരുന്നു ഇത്.
ഫ്‌ളോടില്ല തടഞ്ഞ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത നടപടി അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് വിവിധ രാഷ്ട്രങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര സമുദ്രമേഖലയില്‍ വച്ചാണ് ഇസ്‌റാഈല്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ഇറ്റാലിയന്‍ പ്രധാമന്ത്രി ജോര്‍ജിയ മെലോനി, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ, തുര്‍ക്കി വിദേശകാര്യ മന്ത്രാലയം, ഇസ്‌റാഈലിന്റെ സഖ്യ കക്ഷിയായ ജര്‍മനി, വെനസ്വലന്‍ വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍, അയര്‍ലന്റ് വിദേശകാര്യ മന്ത്രി സിമോണ്‍ ഹാരിസ് എന്നിവര്‍ ഇസ്‌റാഈല്‍ നടപടിയെ അപലപിച്ചു. ഫ്‌ളോടില്ലയിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇസ്‌റാഈലിനോട് ജര്‍മനി ആവശ്യപ്പെട്ടു.
journeying alone with unwavering determination, the last remaining ship in the sumud flotilla moves forward into the high-risk zone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."