ഇസ്‌റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്
ഇസ്‌റാഈൽ ഗസ്സയിൽ നടത്തുന്ന കൊടും ക്രൂരതയ്ക്ക് ഇന്ന് രണ്ടാണ്ട് തികയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ആക്രമണം അതിക്രൂരമായ വംശഹത്യയിലേക്ക് മാറിയതിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. രണ്ട് വര്ഷം പിന്നിടുമ്പോഴും, കുഞ്ഞുങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചുവീണിട്ടും ഇസ്‌റാഈൽ തങ്ങളുടെ വംശഹത്യ തുടരുകയാണ്. ഇസ്‌റാഈലിലെ പ്രമുഖ സന്നദ്ധ ജീവകാരുണ്യ സംഘടനകളായ ബെൽസലെം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൺ റൈറ്റ്‌സ് എന്നീ സംഘടനകൾ രൂക്ഷമായ ഭാഷയിലാണ് ഇസ്‌റാഈൽ അധിനിവേശത്തെ വിവരിക്കുന്നത്. ഇരു സംഘടനകളും പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്, ഗസ്സയിൽ ഇസ്‌റാഈൽ നടപ്പിലാക്കുന്നത് വംശഹത്യ തന്നെ എന്നാണ്.
പതിനായിരങ്ങൾ നാടുകടത്തപ്പെട്ടു. സർവതും ഇട്ടെറിഞ്ഞ് ലക്ഷക്കണക്കിന് മനുഷ്യർ പലായനം ചെയ്തു. കുട്ടികളെയും സ്ത്രീകളെയും പ്രായമുള്ളവരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി, അതിജീവനത്തിനുള്ള ഉപാധികൾ ഒന്നൊന്നായി ഇല്ലാതാക്കി. തുടങ്ങിയ അതിക്രൂരതകൾ അക്കമിട്ട് നിരത്തിയാണ് ബെൽസലെമും ഫിസിഷ്യൻ ഫോർ ഹ്യൂമൺ റൈറ്റ്‌സും അവരുടെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളിൽ നിർവചിച്ച വിധത്തിൽ വംശഹത്യകൾ ഇസ്രാഈൽ ഗസ്സയിൽ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഫലസ്തീനികളുടെ സമ്പൂർണ നാശം, പട്ടിണി, സ്ഥിരമായ കുടിയിറക്കം ഈ മൂന്ന് കാര്യങ്ങൾ സാധ്യമാക്കുക വഴി വംശഹത്യയാണ് ഇസ്‌റാഈൽ ലക്ഷ്യമിടുന്നതെന്ന് ഇരു സംഘടനകളും പറയുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കൾ, വൈദ്യുതി, കുടിവെള്ളം, ഭക്ഷണ ലഭ്യത എന്നിവയുൾപ്പെടെയുള്ള ജീവൻ നിലനിർത്തൽ ഉപാധികൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കി ജനങ്ങളെ സമ്പൂർണമായി തുടച്ചുനീക്കലാണ് ലക്ഷ്യം. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും കണക്കുകൾ ഉദ്ധരിച്ച് സമാനമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
തങ്ങളുടെ സർക്കാർ നടത്തുന്ന മനുഷ്യത്വ രഹിതമായ കൊടിയ ക്രൂരതകളോട് ഇസ്‌റാഈലിലെ ബഹുഭൂരിപക്ഷവും എതിർപ്പുയർത്തുകയാണ്. യുദ്ധം ഏതെങ്കിലും ഒരാൾക്കല്ല, മാനവരാശിക്കുതന്നെ വിപത്താണെന്ന് തിരിച്ചറിഞ്ഞവർ ഗസ്സ അധിനിവേശത്തെയും വംശഹത്യയെയും നഖശിഖാന്തം എതിർത്തു.
തുടക്കത്തിൽ ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ നെതന്യാഹു ഭരണകൂടം അടിച്ചമർത്തിയെങ്കിലും പിന്നീട് സർക്കാരിനെതിരായ വികാരം ശക്തിപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഹമാസ് സംഘം ബന്ദിയാക്കിയവരുടെ ബന്ധുക്കൾ പോലും യുദ്ധം അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയതോടെ നെതന്യാഹു ആഭ്യന്തരമായും വിചാരണ ചെയ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."