'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍
വത്തിക്കാന്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയില്‍ ഇനിയും മൗനം വെടിയാത്ത ലോകരാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍. ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവിതത്തിന് നേരെയാണ് ഇസ്‌റാഈല്‍ യുദ്ധം നടത്തുന്നതെന്ന് വത്തിക്കാന്റെ ഉന്നത നയതന്ത്രജ്ഞന്‍ കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ പത്രമായ എല്‍'ഒസെര്‍വറ്റോര്‍ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാളുടെ രൂക്ഷ വിമര്‍ശനം.
'ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പേരില്‍ നടത്തുന്ന യുദ്ധം സാധാരണക്കാരുടെ ജീവിതത്തിന് നേരെയാണ്. ഇതിനകം തന്നെ മുഴുവന്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് തെരുവിലേക്കിറക്കപ്പെട്ട ഒരു ജനതയെ വീണ്ടും വീണ്ടും അലയാന്‍ നിര്‍ബന്ധിതരാക്കുകയാണ്. പ്രതിനോധിക്കാന്‍ കഴിയാതെ തീര്‍ത്തും നിസ്സഹായാവസ്ഥയിലായ ഒരു ജനതയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു- അദ്ദേഹം തുറന്നടിച്ചു.
ഒക്ടോബര്‍ 7-ന് ഇസ്‌റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ 'മനുഷ്യത്വരഹിതവും പ്രതിരോധിക്കാന്‍ കഴിയാത്തതും' എന്നും പരോളിന്‍ വിശേഷിപ്പിച്ചു. അക്രമിക്കപ്പെടുന്നവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ നിയമാനുസൃതമായ പ്രതിരോധമാണെങ്കില്‍ പോലും ആനുപാതികതയുടെ തത്വത്തെ മാനിക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമൂഹം നിര്‍ഭാഗ്യവശാല്‍ അശക്തരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള രാജ്യങ്ങള്‍ ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല തടയാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തെ നിരാകരിക്കുന്ന ഇസ്‌റാഈലി പ്രസ്താവനകളില്‍ ആശങ്ക പ്രകടിപ്പിച്ച പരോളിന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഗസ്സയില്‍ സംഭവിക്കുന്നത് അസ്വീകാര്യമാണെന്ന് പറയുകയും അത് തുടരാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ലോകരാജ്യങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു. സിവിലിയന്മാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ തുടര്‍ന്നും വിതരണം ചെയ്യുന്നതിന്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍, അത്തരമൊരു രാഷ്ട്രം മറ്റുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും അയല്‍ക്കാരുമായി സമാധാനപരമായി സഹവര്‍ത്തിക്കാന്‍ കഴിയുമെന്നുമായിരുന്നു പരോളിന്റെ പ്രതികരണം. ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനെ സ്വാഗതം ചെയ്ത അദ്ദേഹം ദ്വിരാഷ്ട്ര പരിഹാരം എക്കാലത്തേക്കാളും ആവശ്യവും യാഥാര്‍ഥ്യബോധമുള്ളതുമാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായി സംയമനം പാലിക്കുന്ന ഭാഷയാണ് വത്തിക്കാന്‍ ഉപയോഗിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി വരാറില്ല. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണശേഷം മെയ് മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലിയോ,ഗസ്സയിലെ ഇസ്‌റാഈലിന്റെ നടപടികളില്‍ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചക്കിടയിലും ഗസ്സയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഗസ്സക്ക് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് അദ്ദേഹം ഇസ്‌റാഈലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Despite having the means and opportunity, world nations have failed to prevent the ongoing genocide in Gaza, the Vatican stated in a scathing criticism. The statement highlights global inaction in the face of a deepening humanitarian crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."