ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
Web Desk
October 17, 2025 | 4:50 PM
ചെന്നൈ: ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസാധുത പരിശോധിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി കെഎം ബാഷയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു.
കമ്മീഷൻ സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച്, സാമൂഹ്യ പ്രവർത്തകരുമായും, നിയമ വിദഗ്ദരുമായും കൂടിക്കാഴ്ച്ച നടത്തി ശിപാർശകൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നമ്മുടെ യുവാക്കളെ ജാതിയുടെയും കുടുംബാഭിമാനത്തിന്റെയും പേരിൽ കൊല്ലുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ ഇതൊക്കെ കണ്ട് കാഴ്ച്ചക്കാരായി നിൽക്കില്ല. ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരുന്നതിന് തമിഴ്‌നാട് നേതൃത്വം നൽകും. ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൊലപാതകവും ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകൾക്ക് പ്രത്യേക നിയമം ആവശ്യമാണ്.
ജാതിയുടെയും സമുദായത്തിന്റെയും വ്യത്യാസം നോക്കാതെ വ്യക്തികൾക്ക് ഭയമില്ലാതെ തന്നെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. ഇത് സംരക്ഷിക്കാനാണ് സർക്കാർ പ്രത്യേക നിയമനിർമാണം നടത്താനുദ്ദേശിക്കുന്നത്. ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങൾ. എല്ലാക്കാലവും ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകൾ ചെറുത്തുനിന്ന സമൂഹമാണ് തമിഴ്നാട്, ജാതിക്കും മതത്തിനുമതീതമായ വിവാഹങ്ങളെ ശിക്ഷിക്കാതെ ആഘോഷിക്കേണ്ട സമൂഹമാണ് നമ്മൾ, സ്റ്റാലിൻ പറഞ്ഞു.
ജാതിക്കൊലകൾ തമിഴ്നാട്ടിൽ പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ ആഴ്ച്ചയാണ് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്ന വാർത്ത പുറത്തുവന്നിരുന്നു. ദിണ്ടിഗല്‍ സ്വദേശിയായ 24കാരന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യാപിതാവ് ചന്ദ്രനെ പൊലിസ് അറസ്റ്റ് ചെയ്തു. ക്ഷീരകര്‍ഷകനായ രാമചന്ദ്രന്‍ കഴിഞ്ഞ ജൂണിലാണ് ആരതിയെ വിവാഹം കഴിച്ചത്. എന്നാല്‍ കല്യാണത്തിന് ഉയര്‍ന്ന ജാതിക്കാരനായ ചന്ദ്രന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ക്രൂരകൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും പൊലിസ് അറിയിച്ചു.
Tamil Nadu plans to introduce a law against honour killings. A commission led by retired judge K.M. Basha will review its legal validity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."