ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ
കായംകുളം: രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ടെക്സ്റ്റൈൽസ് ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ചു സ്വർണ്ണ ചെയിൻ കവർന്ന കേസിൽ പ്രതി പിടിയിലായി. പത്തിയൂർ വേളൂർ സ്വദേശിയായ ശംഭു എന്നറിയപ്പെടുന്ന പാർത്ഥനാണ് (27) കായംകുളം പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 12-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കായംകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞ് തട്ടാവഴി സ്വദേശിനിയായ യുവതി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കായംകുളം- ചെട്ടികുളങ്ങര റോഡിലെ മുക്കവല ജംഗ്ഷനടുത്ത് വെച്ച് മോട്ടോർ സൈക്കിളിൽ പിന്നാലെ എത്തിയ പാർത്ഥൻ യുവതിയുടെ വലത് കൈക്ക് ആഞ്ഞടിച്ച് സ്കൂട്ടറിൽ നിന്ന് വീഴ്ത്തിയിട്ടു. യുവതി നിലത്തു വീണ ഉടൻ തന്നെ വലത് കൈയ്യിൽ കിടന്ന അര പവൻ തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ച് ശേഷം മോട്ടോർ സൈക്കിളിൽ പ്രതി രക്ഷപ്പെട്ടു.നല്ല മഴയും ഇരുട്ടുമുണ്ടായിരുന്ന ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് കവർച്ച നടന്നത്. ഹെൽമറ്റും രണ്ട് കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയ പ്രതി വളരെ ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചത്.
പൊലിസ് വലവിരിച്ചു; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകം
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെ പൊലിസ് പാർത്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച സ്വർണ്ണം ഓച്ചിറയിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയുമായി പൊലിസ് സ്വർണ്ണക്കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണ മുതൽ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു.
പാർത്ഥൻ ക്രിമിനൽ കേസുകളിലെ പ്രതി
പാർത്ഥൻ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. കരീലക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ രണ്ട് ദേഹോപദ്രവ കേസുകളിലും, മാവേലിക്കര പൊലിസ് സ്റ്റേഷനിൽ ഒരു കഠിന ദേഹോപദ്രവ കേസിലും ഇയാൾ പ്രതിയാണ്.കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ.മാരായ രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, പൊലിസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."