മലകയറ്റത്തിനൊപ്പം തെരഞ്ഞെടുപ്പും സേനയ്ക്ക് ഇനി 'കഠിന' നാളുകൾ; രണ്ട് മാസത്തേക്ക് സ്പെഷൽ ഓഫിസർമാരെ നിയമിക്കും
കോഴിക്കോട്: മണ്ഡലകാലത്തെ ശബരിമല ഡ്യൂട്ടിക്കൊപ്പം വരാനിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്തടക്കം സുരക്ഷയൊരുക്കേണ്ടി വരുന്നതോടെ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ആശങ്ക. നവംബർ 16 ന് ആരംഭിച്ച് അടുത്ത വർഷം ജനുവരി 20 വരെയാണ് ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം നടക്കുന്നത്. ഈ കാലയളവിനുള്ളിലാണ് തദ്ദേശതെരഞ്ഞെടുപ്പും നടക്കുന്നത്.
നവംബർ ആദ്യവാരം വിജ്ഞാപനം ഇറക്കി ഡിസംബർ രണ്ടാംവാരത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് സൂചനകൾ. തെരഞ്ഞെടുപ്പും ശബരിമല സീസണും ഒരുമിച്ച് വരുന്നതോടെ പൊലിസ് സ്‌റ്റേഷനുകളിൽ പ്രതിസന്ധി രൂക്ഷമാകും. സ്‌റ്റേഷൻ ഡ്യൂട്ടിയിലുള്ളവർ മുഴുവൻ സമയവും ക്രമസമാധാന ചുമതലകളിലും മറ്റുമാകുമ്പോൾ പരാതികളിൽ അന്വേഷണവും മറ്റ് ദൈനംദിന പ്രവർത്തനങ്ങളും അവതാളത്തിലാകുമെന്നാണ് ആശങ്ക.
എല്ലാ സ്‌റ്റേഷനുകളിൽ നിന്നും റിസർവ്ഡ് വിഭാഗങ്ങളിൽ നിന്നും ട്രാഫിക് യൂനിറ്റുകളിൽ നിന്നും പൊലിസുകാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാറുണ്ട്. സ്‌റ്റേഷൻ ഡ്യൂട്ടിയെ ബാധിക്കാത്ത രീതിയിൽ ഇക്കാലയളവിൽ ജോലികൾ ക്രമീകരിക്കുകയാണ് പതിവ്. കേസന്വേഷണത്തിന് പുറമെ, തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിനിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ ക്രമസമാധാന പാലനവും കേസന്വേഷണവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സേനാംഗങ്ങൾ. തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് ആഭ്യന്തരവകുപ്പ് കേന്ദ്രസേനയുടെ സഹായം തേടാറുണ്ട്. എന്നാൽ പ്രശ്‌നബാധിത ബൂത്തുകളിലും മറ്റും തെരഞ്ഞെടുപ്പ് ദിവസങ്ങളോട് അടുപ്പിച്ച് മാത്രമേ കേന്ദ്രസേന എത്തൂ. അതുകൊണ്ടു തന്നെ ഇവരെ മാത്രം ആശ്രയിക്കാനും ആകില്ല. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന വി.ഐ.പികളുടെ സുരക്ഷാ ചുമതലയും പൊലിസിന്റെ ഉത്തരവാദിത്വമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലുമാകും.
നിലവിലുള്ള പൊലിസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയമിക്കുന്നത് പതിവ് ജോലികളെ ബാധിക്കുകയും തടസപ്പെടുത്തുകയും ചെയ്യുമെന്ന് ഡി.ജി.പിയും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ മതിയായ പൊലിസ് സംരക്ഷണം ആവശ്യമാണെന്നും വിരമിച്ച പൊലിസ് ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻ.സി.സി കാഡറ്റുകൾ എന്നിവരിൽ നിന്നും അനുയോജ്യരായവരെ സ്‌പെഷൽ പൊലിസ് ഓഫിസർമാരായി നിയമിക്കുന്നതിന് അനുമതി നൽകണമെന്നുമായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് 1000 സ്‌പെഷൽ പൊലിസ് ഓഫിസർമാരെ ആവശ്യമായ ജില്ലകളിൽ 660 രൂപ ദിവസ വേതന നിരക്കിൽ 60 ദിവസത്തേക്ക് നിയമിക്കാൻ ആഭ്യന്തരവകുപ്പ് അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ സ്‌പെഷൽ ഓഫിസർമാരെ ക്രമസമാധാന പാലനത്തിനും കേസന്വേഷണത്തിനും ഉപയോഗിക്കാനാവില്ല. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റും ട്രാഫിക് പൊലിസിലേക്കാണ് ഇവരെ നിയോഗിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."