യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി
ദുബൈ: രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ 'പവർ വിമൻ' പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.
യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്‌റൂഇ, സഹ മന്ത്രിമാരായ ലാന നുസൈബ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽ ഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്‌റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ഐ.യു.സി.എൻ പ്രസിഡന്റ് റസാൻ അൽ മുബാറക്, ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയരക്ടർ മുനാ അൽ മർറി, എമിറാത്തി ഒളിംപ്യൻ ഷോജംപർ ശൈഖാ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും ആദ്യ പട്ടികയിൽ ഇടം നേടി.
ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ.
ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കലാകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേtറ്റിവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കലാകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും, പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റിവിന്റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയരക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹിക-സേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.
അബൂദബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫലി, യു.കെയിലെ ഓക്സ്ഫഡ് സർവകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പിഎച്ച്.ഡിയും ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."