ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
ഷാര്‍ജ: നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് കുഞ്ഞുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതായതിനെ തുടര്‍ന്നാണ് യുവതിക്ക് 12 വര്‍ഷത്തോളം തന്റെ മകനെ കാണാന്‍ കഴിയാതിരുന്നത്.
വര്‍ഷങ്ങളോളമായി ഇവര്‍ തന്റെ മകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അടുത്തിടെയാണ് ഇവര്‍ യുഎഇയിലേക്ക് മടങ്ങിയെത്തിയത്. കുടുംബ കലഹം കാരണം കുഞ്ഞ് ജനിച്ച ഉടനെ ഇവര്‍ക്ക് മകനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഭര്‍ത്താവില്‍ നിന്നും വേര്‍പ്പിരിഞ്ഞ യുവതി 2012-ലാണ് യുഎഇ വിട്ടത്. രാജ്യം വിട്ടതിനു ശേഷം മകന്റെ ജീവിത സാഹചര്യങ്ങളും അവന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും താന്‍ അറിയാന്‍ ശ്രമിച്ചിരുന്നെന്നും, എന്നാല്‍ താന്‍ ഈ സമയത്ത് കഠിനമായ പ്രയാസങ്ങളിലൂടെ കടന്നുപോകുകയായിരുന്നെന്നും യുവതി പറഞ്ഞു.
എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് യുവതി തിരികെ യുഎഇയിലേക്ക് വന്നത്. യുഎഇയില്‍ എത്തിയ യുവതി മകനെ കണ്ടെത്തുന്നതിനായി ഷാര്‍ജ പൊലിസിന്റെ സഹായം തേടി. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം തേടിയ പൊലിസ് അധികം വൈകാതെ തന്നെ യുവാവിന്റെ സ്ഥലവും അഡ്രസും കണ്ടെത്തി. തുടര്‍ന്നാണ് അമ്മയും മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാഹചര്യം ഒരുക്കിയത്.
ഒരു പതിറ്റാണ്ട് നീണ്ട വേര്‍പിരിയലിനു ശേഷമുള്ള ഈ കൂടിക്കാഴ്ച കുടുംബങ്ങളെ സംരക്ഷിക്കുന്നതിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലുമുള്ള ഷാര്‍ജ പൊലിസിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
കുടുംബങ്ങളിലെ സ്ഥിരതയ്ക്കും സാമൂഹിക പിന്തുണയ്ക്കും മുന്‍ഗണന നല്‍കുന്ന യുഎഇ നേതൃത്വം പ്രചോദിപ്പിക്കുന്ന മാനുഷിക മൂല്യങ്ങളെയാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ മാരി പറഞ്ഞു. കേസ് വളരെ പ്രൊഫഷണലായി കൈകാര്യം പ്രത്യേക സംഘത്തെ അദ്ദേഹം പ്രശംസിച്ചു. പ്രത്യാശ പുനഃസ്ഥാപിക്കുന്നതും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതും ഷാര്‍ജ പൊലിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
sharjah police successfully reunite a mother and her son after 12 years, overcoming challenging life circumstances and separation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."