രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested
അഹ്‌മദാബാദ്: രാജ്യത്ത് വീണ്ടും പാകിസ്ഥാന് വേണ്ടി ചാരവൃത്തി. ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് പങ്കുവെച്ച രണ്ട് പേരെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. വിരമിച്ച ഒരു കരസേനാ ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ അജയ് കുമാര്‍ സിങ് (47) വിരമിച്ച് സുബൈദാര്‍ ആണ്. ബിഹാര്‍ സ്വദേശിയായ ഇയാളെ ഗോവയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ റെജിമെന്റുകളുടെ നീക്കങ്ങളെക്കുറിച്ചും പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കണമെന്നാണ് ഇയാളോട് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നത്.
ഉത്തര്‍പ്രദേശുകാരിയായ രശ്മണി രവീന്ദ്രപാല്‍ ധമനില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. സ്വകാര്യ ട്യൂഷനുകള്‍ എടുക്കുകയാണ് അവര്‍ ചെയ്തിരുന്നത്. ചില വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കാനാണ് രശ്മണി പാലിനോട് ആവശ്യപ്പെട്ടിരുന്നത്.
'അങ്കിത ശര്‍മ്മ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥ അജയ്കുമാര്‍ സിംഗുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എ.ടി.എസ് പറയുന്നു.'പ്രിയ താക്കൂര്‍' എന്ന വ്യാജ ഐഡന്റിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന രശ്മണി പാല്‍ തന്റെ പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സൈനിക ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എ.ടി.എസ് പൊലിസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൊരുകൊണ്ട പറഞ്ഞു.
2022 ല്‍ നാഗാലാന്‍ഡിലെ ദിമാപൂരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറായിരിക്കെ 'അങ്കിത ശര്‍മ്മ' അജയ്കുമാര്‍ സിംഗിനെ ബന്ധപ്പെട്ടിരുന്നുവെന്നും എ.ടി.എസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'' വിരമിച്ച ശേഷം സിംഗ് ഗോവയില്‍ ഒരു സുരക്ഷാ ഗാര്‍ഡിന്റെ ജോലി ഏറ്റെടുത്തു. അവിടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം, റെജിമെന്റുകളുടെ നീക്കങ്ങള്‍, പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് കൈമാറി,'' അദ്ദേഹം പറഞ്ഞു. ടെക്സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയ രൂപത്തിലാണ് ഇയാള്‍ വിവരങ്ങള്‍ പങ്കിട്ടതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പാകിസ്ഥാനില്‍ നിന്നുള്ള ഏജന്റ് സിംഗിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു ട്രോജന്‍ മാല്‍വെയര്‍ ഫയല്‍ അയച്ചിരുന്നു. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് സേവ് ചെയ്യാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ വാട്ട്സ്ആപ്പ് വഴി സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടേണ്ടി വരില്ലെന്നായിരുന്നു നിര്‍ദ്ദേശം. സിങ്ങിന്റെ ഉപകരണം വിദൂരമായി ആക്സസ് ചെയ്യാന്‍ ഏജന്റിനെ അനുവദിക്കുന്നതായിരുന്നു ഈ മാല്‍വെയര്‍.
പണത്തിന് വേണ്ടിപാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരായ ''അബ്ദുള്‍ സത്താര്‍'', ''ഖാലിദ്'' എന്നിവരുടെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ താന്‍ സമ്മതിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ രശ്മണി പാല്‍ വെളിപെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
'അബ്ദുള്‍ സത്താറും ഖാലിദും നിര്‍ദ്ദേശിച്ചതുപോലെ, പ്രിയ താക്കൂര്‍ എന്ന പേരില്‍ അവള്‍ വ്യാജ ഐഡന്റിറ്റി സൃഷ്ടിച്ചു, രഹസ്യ സൈനിക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുമായി സൗഹൃദം വളര്‍ത്തിയെടുക്കാന്‍ തുടങ്ങി. ഇവരെ കുറിച്ച വിവരങ്ങള്‍ സത്താറും ഖാലിദും അവരുടെ വിശദാംശങ്ങള്‍ പങ്കിട്ട രശ്മണിക്ക് നല്‍കിയിരുന്നു' അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു വീട്ടമ്മയായിരുന്ന രശ്മണി പാലിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാര്‍ ഇടയ്ക്കിടെ മൊബൈല്‍ നമ്പറുകളുടെ പട്ടിക നല്‍കിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് വിവരങ്ങള്‍ ലഭിക്കുന്നതിന് ചില വ്യക്തികളെ കുടുക്കാനുള്ള പ്രക്രിയയിലായിരുന്നു അവര്‍- ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
'ചില സൈനിക യൂണിറ്റുകളുടെ യുദ്ധാഭ്യാസങ്ങള്‍, നീക്കങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കാന്‍ ഹാന്‍ഡ്ലര്‍മാര്‍ രശ്മണി പാലിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ അബ്ദുള്‍ സത്താറിന്റെ പാകിസ്ഥാന്‍ നമ്പറില്‍ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. പണം സ്വീകരിക്കുന്നതിനും കൈമാറുന്നതിനുമായി, ഒരു പേയ്മെന്റ് ബാങ്കില്‍ അവര്‍ ഒരു പുതിയ അക്കൗണ്ടും തുറന്നിരുന്നു' അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍, രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ ഈ ചാരവൃത്തി ശൃംഖലയുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്ഥാനിലെ മുള്‍ട്ടാന്‍, സര്‍ഗോധ എന്നിവിടങ്ങളില്‍ നിന്നാണ് അങ്കിത ശര്‍മ്മ പ്രവര്‍ത്തിക്കന്നത്. അബ്ദുല്‍ സത്താര്‍ ലാഹോറില്‍ നിന്നാണ് രശ്മണി പാലുമായി ആശയവിനിമയം നടത്തിയതെന്നും എ.ടി.എസ് പറഞ്ഞു.പാകിസ്ഥാനില്‍ നിന്നുള്ള വി.പി.എന്നും (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്), വെര്‍ച്വല്‍ മലേഷ്യന്‍ ഫോണ്‍ നമ്പറുകളും ഉപയോഗിച്ചാണ് ഖാലിദ് കാര്യങ്ങള്‍ നീക്കിയിരുന്നതെന്നും എ.ടി.എസ് വ്യക്തമാക്കി.
authorities in gujarat have arrested two individuals, including former soldier ajay kumar, for allegedly leaking critical military information in a suspected pakistan espionage operation. investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."