സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ
കോഴിക്കോട്: സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ രണ്ടാംകിട പൗരന്മാരായി കാണുന്നവരാണ് സുന്നികളെന്ന തീർത്തും വാസ്തവ വിരുദ്ധമായ ദുഷ്പ്രചാരണം നടത്തുന്ന മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മത യുക്തിവാദികളുടെ കുൽസിത ശ്രമങ്ങളിൽ ആരും വഞ്ചിതരാകരുതെന്ന് സുന്നി നേതാക്കൾ. സ്ത്രീ പള്ളിപ്രവേശം ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒരു വിവാദമോ ചർച്ചാവിഷയമോ അല്ല. അഞ്ചുനേരത്തെ നിർബന്ധ നിസ്‌കാരങ്ങൾക്കും വെള്ളിയാഴ്ചയിലെ ജുമുഅക്കും പുരുഷന്മാരെ പോലെ സ്ത്രീകളും പങ്കെടുക്കേണ്ടതില്ലെന്നും അവർ വീട്ടിൽവച്ച് നിസ്‌കരിക്കുകയാണ് വേണ്ടതെന്നുമാണ് പ്രമാണങ്ങൾ പറയുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
ദിനംപ്രതി പള്ളികളിൽ നടക്കുന്ന പ്രാർത്ഥനകളിൽ സ്ത്രീകൾ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു രേഖ ഖുർആനിലോ നബിവചനങ്ങളിലോ മറ്റു ആധികാരിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ല. മറിച്ച് പുരുഷൻമാരാണ് പള്ളിയിൽ നിസ്‌കരിക്കേണ്ടതെന്ന് ഖുർആനിൽ പറയുന്നുമുണ്ട്. പള്ളിയിൽ വന്ന് നിസ്‌കരിക്കട്ടെ എന്നു ചോദിച്ച ഉമ്മു ഹുമൈദ് സാഇദിയ്യ (റ) യോട് പ്രവാചകർ (സ) പറഞ്ഞത്, വീട്ടിലെ നിന്റെ സ്വകാര്യറൂമിൽ നിസ്‌കരിക്കലാണ് പബ്ലിക് റൂമിൽ നിസ്‌കരിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമമെന്നും നിങ്ങളുടെ വീട്ടുവളപ്പിൽ നിങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച പള്ളിയിൽ നിസ്‌കരിക്കലാണ് എന്റെ ഈ പൊതുപള്ളിയിൽ നിസ്‌കരിക്കുന്നതിനേക്കാൾ ഉത്തമമെന്നുമാണ് മറുപടി പറഞ്ഞത്.
പതിനാലു നൂറ്റാണ്ട് മുമ്പ് തിരുനബി (സ) പഠിപ്പിച്ച അതേ നിയമങ്ങൾ എക്കാലവും മുസ്‌ലിങ്ങൾ തുടരും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രമല്ല ഇസ്‌ലാമെന്നും സ്ത്രീകളുടെ വിഷയത്തിൽ ഇസ്‌ലാം നിശ്ചയിച്ച മാർഗ്ഗരേഖ അംഗീകരിക്കാൻ മുസ്‌ലിങ്ങൾ ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു.
ഇസ്‌ലാം നിശ്ചയിച്ച അച്ചടക്കം പാലിച്ച കാലത്ത് സ്ത്രീകൾ തീർത്തും സുരക്ഷിതരായിരുന്നു. അപൂർണമായെങ്കിലും ഇസ്‌ലാമിക അച്ചടക്കം പാലിക്കുന്ന മുസ്ലിം രാജ്യങ്ങളിൽ ഇന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വളരെ കുറവാണെന്ന കാര്യം വിമർശകർ ഓർക്കേണ്ടതുണ്ടെന്നും സുന്നി യുവജന സംഘം സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി എം. അബ്ദുറഹ്‌മാൻ മുസ്ലിയാർ കൊടക്, സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മസ്തഫ മാസ്റ്റർ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദ് നബവിയിലും സ്ത്രീകൾ പങ്കെടുക്കുന്നുണ്ടല്ലോ എന്നതാണ് ചിലരുടെ ന്യായം. ഹജ്ജും ഉംറയും നിർവഹിക്കണമെങ്കിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കലും ത്വവാഫ് ചെയ്യലും നിർബന്ധമാണ്. തിരുനബിയെ(സ) സിയാറത്ത് ചെയ്യണമെങ്കിൽ മദീനയിലെ മസ്ജിദുന്നബവിയിലും പോകേണ്ടതുണ്ട്. ഇരു മസ്ജിദുകളിലെയും ഖത്തീബുമാർ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കുകയാണ് വേണ്ടതെന്നും നിസ്കാരം നിർവഹിക്കാനായി പള്ളിയിൽ വരേണ്ടതില്ലെന്നും ഇടയ്ക്കിടെ ഉണർത്താറുണ്ട് എന്നതും ശ്രദ്ധേയമാണെന്നും നേതാക്കൾ വ്യക്തമാക്കി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."