തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി
മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, വിജയാഘോഷങ്ങൾ സംബന്ധിച്ച് കർശന നിർദേശങ്ങളുമായി മലപ്പുറം എസ്പി. ആഹ്ലാദ പ്രകടനങ്ങളുടെ ഭാഗമായി ഒരു കാരണവശാലും ക്രമസമാധാന ലംഘനം ഉണ്ടാകരുത് എന്നും, ആഘോഷ പരിപാടികൾക്ക് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ഉറപ്പാക്കണമെന്നും എസ്പി അറിയിച്ചു. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയാഘോഷങ്ങൾ സുരക്ഷിതവും നിയമപരവുമാക്കാൻ ലക്ഷ്യമിട്ടാണ് സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിർദേശങ്ങൾ
എല്ലാ ആഘോഷങ്ങൾക്കും അധികാരികളിൽ നിന്നും മുൻകൂർ അനുമതി തേടണം.
പ്രകടനങ്ങൾക്ക് പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ നേതൃത്വം നൽകണം.
നാസിക്ക് ഡോൾ, മറ്റ് മാരകമായ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
ലോറികളിലും മറ്റ് വാഹനങ്ങളിലും ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ, അപകടകരമാം വിധം കൊണ്ടുപോകുന്നത് ഒഴിവാക്കണം.
പൊതുനിരത്തിൽ ബൈക്കുകളിലുള്ള അഭ്യാസ പ്രകടനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വിജയാഘോഷ പരിപാടികളിൽ ഉപയോഗിക്കാൻ പാടില്ല.
ആദ്യ ഫലസൂചനകൾ 8:30-ഓടെ
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്റെ അറിയിപ്പ് പ്രകാരം, നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തന്നെ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. രാവിലെ എട്ടരയോടെ ആദ്യഫലങ്ങൾ അറിയാൻ സാധിക്കും. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ ഫലങ്ങളായിരിക്കും ആദ്യഘട്ടത്തിൽ പുറത്തുവരുക.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലെ കേന്ദ്രങ്ങളിലും, മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലുമായിരിക്കും വോട്ടെണ്ണൽ നടക്കുക. വാർഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും തുടർന്ന് വോട്ടെണ്ണുക.
Malappuram SP has issued specific guidelines for election victory celebrations. Prior permission is now mandatory for any celebration events, and organizers must ensure that there is no breach of law and order during the festivities. These directives aim to maintain public peace and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."