വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ
ധാക്ക: രോഗബാധിതയായി ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്ത് തമ്പടിച്ച ജനക്കൂട്ടം, ഖാലിദ സിയ എന്ന ഭരണാധികാരിയോടുള്ള സ്‌നേഹവായ്പുകള്‍ വിളിച്ചോതുന്നതായിരുന്നു. മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അധ്യക്ഷയുമായ ഖാലിദ സിയയുടെ വേര്‍പാട് ബംഗ്ലാദേശ് ജനതയെ അക്ഷരാര്‍ഥത്തില്‍ ദുഃഖത്തിലാഴ്ത്തി.
ജനാധിപത്യത്തിനായി നിലകൊണ്ടവരായിരുന്നു ഖാലിദ സിയയും എതിരാളിയായ അവാമി ലീഗ് അധ്യക്ഷ ഷെയ്ഖ് ഹസീനയും. എന്നാല്‍ വിമര്‍ശകരോട് പോലും മാന്യമായി ഇടപെട്ടത് ഖാലിദ മാത്രമായിരുന്നു. നിലപാടുകളിലും അവര്‍ സത്യസന്ധത പുലര്‍ത്തി. ഇര്‍ഷാദിന്റെ പട്ടാള ഭരണകൂടം 1986ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സൈനിക ഭരണകൂടത്തിനു കീഴിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകില്ലെന്ന് അറിയുന്നതിനാല്‍ ഖാലിദ സിയയുടെ ബി.എന്‍.പി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കാന്‍ തയാറായി.
രോഗബാധിതയായ ഖാലിദ സിയക്ക് വിദേശത്ത് ചികിത്സ നിഷേധിക്കാന്‍ വരെ ഷെയ്ഖ് ഹസീന ശ്രമിച്ചു. ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഖാലിദ സിയക്ക് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനായത്. അഴിമതിക്കേസില്‍ നിന്ന് മുക്തയായതും അപ്പോഴാണ്.
എങ്കിലും മരണശേഷം എതിരാളിയെ അഭിനന്ദിക്കാന്‍ ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഷെയ്ഖ് ഹസീനക്കു തയാറാകേണ്ടിവന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ഖാലിദ സിയയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുമ്പോള്‍ വിട്ടുനില്‍ക്കാനാകില്ലല്ലോ. ബംഗ്ലാദേശിന് ഖാലിദ സിയ നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഷെയ്ഖ് ഹസീന എക്‌സില്‍ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.
ഹസീന സര്‍ക്കാരിനെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ ബംഗ്ലാദേശ് ഫെബ്രുവരിയില്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മത്സരിക്കാന്‍ ഖാലിദ സിയയില്ലെങ്കിലും 17 വര്‍ഷം പ്രവാസ ജീവിതം നടത്തിയ മകന്‍ താരിഖ് റഹ്മാന്‍ ധാക്കയിലെത്തിയിട്ടുണ്ട്. 60കാരനായ താരിഖില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ബി.എന്‍.പി.
ഖാലിദ സിയക്ക് വേണ്ടി എന്റെ കിഡ്‌നി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
ഖാലിദ സിയ രോഗബാധിതയായി ചികിത്സയിലിരിക്കെ ആശുപത്രിക്ക് പുറത്ത് തമ്പടിച്ച ടിപ്പു സുല്‍ത്താനെന്ന 48കാരന്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു: ബീഗം ഖാലിദ സിയക്ക് വേണ്ടി എന്റെ കിഡ്‌നി സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ സ്‌നേഹമായിരുന്നു ഖാലിദ സിയയോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. ആ വിഡിയോ വൈറലായി. നവംബര്‍ 23ന് ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ രോഗമുക്തയായി പുറത്തുവരുന്നതു കാത്ത് ടിപ്പു ഗേറ്റിനു പുറത്ത് കാത്തിരുന്നു.
'അവര്‍ എനിക്ക് ഉമ്മയെ പോലെയാണ്. രാജ്യത്തിനും ജനാധിപത്യത്തിനുമായി അവര്‍ എല്ലാം ത്യജിച്ചു തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ടിപ്പു പറഞ്ഞു. ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഖാലിദ സിയ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാള്‍ പറഞ്ഞു.
khaleda zia has won the hearts of bangladesh with her respectful treatment even of critics and honesty in her stances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."