മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനിച്ചു. പുനരധിവാസം പൂർത്തിയാകുന്നത് വരെ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ദുരന്തബാധിത കുടുംബങ്ങൾക്ക് മാസം തോറും ലഭിച്ചുകൊണ്ടിരുന്ന 9,000 രൂപ വരും മാസങ്ങളിലും അക്കൗണ്ടിലെത്തും.
പ്രതിദിനം 300 രൂപ നിരക്കിൽ മാസത്തിൽ 9,000 രൂപയാണ് ധനസഹായമായി സർക്കാരിൽ നിന്ന് ലഭിക്കുക. മേഖലയിൽ സമ്പൂർണ്ണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സഹായം തുടരാനാണ് സർക്കാർ തീരുമാനിച്ചത്. ബജറ്റിൽ ഈ ഇനത്തിൽ 15 കോടി രൂപയിലധികം സർക്കാർ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ട പുനരധിവാസം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നും സർക്കാർ വ്യക്തമാക്കി.
ധനസഹായം നിർത്തലാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. നേരത്തെ ഡിസംബർ വരെയായിരുന്നു സഹായം പ്രഖ്യാപിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. വീടുകളുടെ നിർമ്മാണത്തിനോ വ്യാപാരികൾക്കുള്ള സഹായത്തിനോ യാതൊരു തടസ്സവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തബാധിതർക്കായി കൽപ്പറ്റ ബൈപ്പാസിന് സമീപം എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ ഉൾപ്പെടുന്നത്. ഇതിൽ 207 വീടുകളുടെ വാർപ്പ് പണികൾ പൂർത്തിയായി കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. മുന്നൂറോളം വീടുകൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
"ബിൽഡ് ബാക്ക് ബെറ്റർ (Build Back Better) എന്ന തത്വത്തിലൂന്നി പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന അത്യാധുനികമായ ടൗൺഷിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
the kerala government has officially decided to extend monthly financial assistance to the families affected by the mundakkai and chooralmala landslides. this support will remain in place until their permanent rehabilitation is fully completed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."