സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി
ചെന്നൈ: തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് നിയന്ത്രിക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിൽ ഈടാക്കുന്ന അമിതമായ ഫീസ് വർധന നിയന്ത്രിക്കപ്പെടും. നിയമസഭ പാസാക്കിയ തമിഴ്‌നാട് സ്‌കൂൾസ്(റഗുലേഷൻ ഓഫ് കലക്ഷൻ ഓഫ് ഫീ) ഭേദഗതി ബിൽ-2026 പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഏഴംഗ സമിതിയായിരിക്കും ഇനി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന നിശ്ചയിക്കുക.
സമിതി നിശ്ചയിക്കുന്ന ഫീസ് ഘടനയും നിരക്കും സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ബാധകമായിരിക്കും. ഫീസ് നിർണയിക്കുന്ന സമിതിയിൽ പി.ടി.എ പ്രതിനിധികൾ, സ്‌കൂൾ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. സമിതി ഒരിക്കൽ നിശ്ചയിക്കുന്ന ഫീസ് ഘടന മൂന്ന് അധ്യയനവർഷ പരിധിയിൽ മാറ്റാനാകില്ല.
സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന ചെലവ്, രക്ഷിതാക്കളുടെ പരാതികളും അഭിപ്രായങ്ങളും എന്നിവ പരിഗണിച്ചും അനുബന്ധ സൗകര്യങ്ങൾ വിലയിരുത്തിയുമാണ് സമിതി ഫീസ് നിശ്ചയിക്കുക. സമിതി നിശ്ചയിച്ചു നൽകിയ ഫീസിനേക്കാൾ കൂടുതൽ തുക കുട്ടികളിൽ നിന്ന് ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി സ്വീകരിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."