ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍
റാഞ്ചി: ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്ക്. ജാര്‍ഖണ്ഡിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം. കുടിവെള്ളം വരെ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ജഗന്നാഥപൂരിലെ ഹല്‍ദി പൊഖാര്‍ ഗ്രാമവാസികളാണ് മതംമാറ്റം നടത്തിയ നാല് കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയത്. ഗ്രാമത്തിലെ കിണറുകളും, പൊതു പൈപ്പുകളും, കുളവും മുതല്‍ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നത് വരെ വിലക്കിയാണ് ഇവരുടെ പ്രതികാര നടപടി. ഒടുവില്‍ സംഭവത്തില്‍ പൊലിസിന് ഇടപെടല്‍ നടത്തേണ്ടി വന്നു.
ഗ്രാമത്തിലെ കുളം, കിണര്‍, പൈപ്പ് വെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നത് തടഞ്ഞു. മാത്രമല്ല വനത്തില്‍ നിന്ന് വിറകും ചെടികളും ശേഖരിക്കുന്നതില്‍ നിന്നും കടകളിലും വിലക്കി. ഇതോടെ, നിത്യജീവിതം ദുസ്സഹമായ കുടുംബങ്ങള്‍ പരാതിയുമായി അധികാരികളെ സമീപിക്കുകയായിരുന്നു.
തുടര്‍ച്ചയായ മതപരിവര്‍ത്തനങ്ങള്‍ തങ്ങളുടെ വനദേവതയെയും സംസ്‌കാരത്തെയും പരമ്പരാഗത സാമൂഹിക ഘടനയെയും ബാധിക്കുമെന്നാണ് ബഹിഷ്‌ക്കരണം ഏര്‍പെടുത്തിയവരുടെ വാദം. തങ്ങളുടെ മതം, സംസ്‌കാരം, പരമ്പരാഗത വിശ്വാസ വ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്നും സര്‍ന വിശ്വാസത്തില്‍പ്പെട്ട ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ഗ്രാമമുഖ്യനു കീഴില്‍ യോഗം ചേര്‍ന്ന് ക്രിസ്ത്യാനികളായ കുടുംബങ്ങള്‍ക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ മൂന്ന് കുടുംബങ്ങളാണ് ഗോത്ര വിഭാഗമായ 'സര്‍ന' വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചിരുന്നത്. നാലാമതൊരു കുടുംബം കൂടി മതംമാറിയതോടെ ഇവരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരകളുടെ പരാതിക്ക് പിന്നാലെ ഗ്രാമത്തിലെത്തിയ പൊലിസും, റവന്യൂ അധികാരികളും ഇരു വിഭാഗവുമായി കൂടികാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങള്‍ക്കെതിരെ സാമൂഹിക ബഹിഷ്‌കരണം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമ മുഖ്യന്‍മാര്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ തയ്യാറായി. എന്നാല്‍ ഗ്രാമീണര്‍ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന ഉപാധിയിലാണ് ബഹിഷ്‌ക്കരണം പിന്‍വലിച്ചിരിക്കുന്നത്. മതംമാറിയ കുടുംബങ്ങള്‍ക്ക്, തങ്ങളുടെ വീടുകള്‍ക്ക് മുന്നിലെ കിണറില്‍ നിന്ന് വെള്ളം എടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്.
സര്‍ന മതം
അസ്സം, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ കാണുന്ന ആദിവാസി ഗോത്ര വിഭാഗമാണ് സര്‍ന. തങ്ങള്‍ ഹിന്ദുക്കളല്ലെന്നും, പ്രത്യേക മത വിഭാഗമാണെന്നുമാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ വിശ്വാസത്തെ മതമായി അംഗീകരിക്കണമെന്ന് ഇവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഗ, കുഡുമി മഹാതോ, ഹോ ഗോത്രം, ഒറാവോണ്‍, മുണ്ഡ, സാന്താള്‍ തുടങ്ങി വിവിധ ഗോത്ര വിഭാഗങ്ങള്‍ സര്‍ന വിശ്വാസം പിന്തുടരുന്നവരാണ്.
'ഞങ്ങള്‍ ആദിവാസികള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. മറ്റു മതത്തില്‍ നിന്നും വ്യത്യസ്തമായി തനതായ ജീവിതരീതിയും മതപരമായ ആചാരങ്ങളും സംസ്‌കാരവും മതചിന്തകളും ഞങ്ങള്‍ക്കുണ്ട്. വിഗ്രഹങ്ങളെയല്ല പ്രകൃതിയെയാണ് ഞങ്ങള്‍ ആരാധിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ വര്‍ണ സമ്പ്രദായമോ ഏതെങ്കിലും തരത്തിലുള്ള അസമത്വമോ ഇല്ല' -സര്‍നസമുദായ അംഗവും മുന്‍ ബി.ജെ.പി എം.പിയുമായ സല്‍ഖാന്‍ മുര്‍മു ഏതാനും വര്‍ഷം മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഗോത്രവര്‍ഗക്കാരുടെ മതത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍, പട്ടികവര്‍ഗ സമുദായങ്ങളിലെ അംഗങ്ങള്‍ തെറ്റിദ്ധരിച്ച് മറ്റ് മതങ്ങളെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍നയെ മതമായി അംഗീകരിച്ച് പുതിയ സെന്‍സസില്‍ പ്രത്യേക മതവിഭാഗമായി കണക്കെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള വിഭാഗമാണിത്. അതേസമയം, 'സര്‍ന ധര്‍മ കോഡി'നായുള്ള ഇവരുടെ ആവശ്യം ബി.ജെ.പിയും ആര്‍.എസ്.എസുമാണ് ശക്തമായി എതിര്‍ക്കുന്നത്.
four tribal families were socially boycotted in a village in jharkhand after converting to christianity. villagers denied them access to drinking water, common wells, ponds, and even firewood for cooking, forcing police intervention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."