അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ
ന്യൂഡൽഹി: സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് അധ്യാപക സംഘടന. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും അധ്യാപകരുടെ നിയമന കാര്യത്തിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഇടത് സംഘടനയായ കെ.എസ്.ടി.എയുടെ (KSTA) ഭാഗമായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സുപ്രിം കോടതിയെ അറിയിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനത്തിനായി സർക്കാരുടെ ഭാഗത്തു നിന്നും ഇതുവരെ ഫലപ്രദമായ നീക്കങ്ങൾ നടത്തിയിട്ടില്ല. മാത്രമല്ല കോടതി നിർദേശിച്ചിട്ടും വിഷയത്തിൽ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായില്ലയെന്നും അധ്യാപക സംഘടന സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് എസ്.എസ്.എ (SSA) ഫണ്ട് ലഭിച്ചിട്ടും നിയമന നടപടികൾ കേരള സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ് എന്നും ഇടത് അധ്യാപക സംഘടന സുപ്രിം കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് നിയമനത്തിന് തടസ്സമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ നവംബറിൽ കേന്ദ്ര സർക്കാർ കുടിശിക ഉടൻ നൽകുമെന്ന് കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗഡു കൈമാറുകയും ചെയ്തിരുന്നു. നിയമനവുമായി ബന്ധപ്പെട്ട പുരോഗതി ജനുവരി 31-നകം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും സർക്കാർ ഇതിൽ വീഴ്ച വരുത്തിയെന്നാണ് ഹരജിക്കാരുടെ വാദം. സ്വന്തം മുന്നണിയുടെ ഭാഗമായ സംഘടന തന്നെ സർക്കാരിനെതിരെ കോടതിയിൽ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.
In a surprising turn of events, the Kerala Resource Teachers Association (part of the pro-Left KSTA) has approached the Supreme Court against the Kerala state government. The association alleges that the state is intentionally delaying the permanent appointment of special educators, despite receiving funds from the Central Government under the SSA scheme
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."