മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ
കോഴിക്കോട്: കൂളിമാട് മുന്നൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒടുവിൽ പൊലിസ് പിടിയിൽ. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ മാവൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയൽവാസികളായ തസ്നീം, തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ വീട്ടിൽക്കയറി ക്രൂരമായി മർദിച്ചത്. മർദനമേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരനെ മർദിച്ച വിവരം അറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ബൈക്കിൽ ഇർഫാനെ തേടിയിറങ്ങുകയും റോഡിൽ വെച്ച് ഇർഫാനെ തടയാൻ ശ്രമിച്ചു. എന്നാൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇർഫാൻ തന്റെ കാർ ഇടിച്ചു കയറ്റുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സഹോദരങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക തർക്കം കൂടാതെ മറ്റ് വ്യക്തിവൈരാഗ്യങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
Police have arrested Irfan, a resident of Munnoor, for attempting to murder two siblings by ramming his car into their bike at Koolimadu, Mavoor. The incident followed a financial dispute where Irfan had earlier assaulted the siblings' brother. When the duo confronted him on a motorcycle, Irfan hit them with his vehicle and fled the scene. After a lookout notice was issued, the Mavoor police tracked him down and took him into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."