20 രൂപ കൈക്കൂലി കേസ്: 30 വർഷത്തിന് ശേഷം നിരപരാധിയെന്ന് കോടതി; വിധി വന്ന് പിറ്റേന്ന് മുൻ പൊലിസ് കോൺസ്റ്റബിൾ അന്തരിച്ചു
അഹമ്മദാബാദ്: നീണ്ട മൂന്ന് പതിറ്റാണ്ട് കാലം പേറേണ്ടി വന്ന 'അഴിമതിക്കാരൻ' എന്ന ദുഷ്പേര് കഴുകിക്കളഞ്ഞ്, ഒടുവിൽ നിരപരാധിയായി ബാബുഭായ് പ്രജാപതി യാത്രയായി. 20 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് 1996-ൽ രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അന്ത്യം.
1996-ൽ അഹമ്മദാബാദിലെ വെജാൽപുരിൽ കോൺസ്റ്റബിളായി ജോലി ചെയ്യുമ്പോഴാണ് ബാബുഭായിയുടെ ജീവിതം മാറിമറിഞ്ഞത്. ലോറി ഡ്രൈവർമാരിൽ നിന്ന് പൊലിസുകാർ പണം വാങ്ങുന്നുണ്ടെന്ന പരാതിയെ തുടർന്ന് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ 'ട്രാപ്പ്' ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്. വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. സെഷൻസ് കോടതി ബാബുഭായിയെ കുറ്റക്കാരനായി കണ്ടെത്തി. നാല് വർഷം തടവും 3000 രൂപ പിഴയും വിധിച്ചു. ശിക്ഷിക്കപ്പെട്ടതോടെ ബാബുഭായിക്ക് ജോലി നഷ്ടമായി. പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെട്ടു. സമൂഹത്തിൽ വലിയ അപമാനവും ഇദ്ദേഹം നേരിട്ടു.
സെഷൻസ് കോടതി വിധിക്കെതിരെ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി അഭിഭാഷകൻ നിതിൻ ഗാന്ധി വാദിച്ചു. വർഷങ്ങളോളം കോടതിയിൽ കെട്ടിക്കിടന്ന കേസിൽ ഒടുവിൽ ഫെബ്രുവരി 4-നാണ് വിധി വന്നത്. ബാബുഭായ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ വെറുതെ വിടുകയാണെന്നും കോടതി പ്രഖ്യാപിച്ചു.
വിധി കേട്ട് ഏറെ സന്തോഷവാനായിരുന്ന ബാബുഭായിയോട്, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി സർക്കാരിനെ സമീപിക്കാമെന്ന് അഭിഭാഷകൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം നൽകിയ മറുപടി ഹൃദയസ്പർശിയായിരുന്നു:
"എന്റെ ദേഹത്തെ അഴിമതിക്കറ ഇല്ലാതായിരിക്കുന്നു. ഇനി എനിക്ക് ദൈവത്തിന്റെ അടുത്തേക്ക് പോയാൽ മതി."
ആ വാക്കുകൾ അന്വർത്ഥമാക്കുന്നതുപോലെ, വിധി വന്നതിന്റെ പിറ്റേന്ന് രാവിലെ ബാബുഭായ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റില്ല. തന്റെ നിരപരാധിത്വം ലോകത്തിന് മുന്നിൽ തെളിയിക്കണമെന്ന ഏക ആഗ്രഹം ബാക്കിവെച്ച് 30 വർഷത്തെ പോരാട്ടത്തിനൊടുവിൽ അദ്ദേഹം സമാധാനത്തോടെ യാത്രയായി.
Babu Bhai Prajapati, a former police constable from Gujarat, passed away just hours after being acquitted in a 30-year-old bribery case. In 1996, he was accused of accepting a bribe of a mere 20 rupees during an Anti-Corruption Bureau trap. The allegation cost him his job, his reputation, and his pension benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."