'വിട്ടുപോയ സുന്നി സംഘടനകള്‍ തിരിച്ചുവരണം' ഐക്യ ആഹ്വാനവുമായി ജിഫ്്രി തങ്ങള്‍
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമാപന പൊതുസമ്മേളനത്തില്‍ ഐക്യ ആഹ്വാനവുമായി അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍. വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നും ഇക്കാര്യം കുണിയയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. സമാപന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
താൽക്കാലികമായി വിട്ടുനില്‍ക്കുന്ന വ്യക്തികളടക്കമുള്ളവര്‍ സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്നോട്ടുവരണം. സമസ്ത വലിയ സംഘടനയാണ്. അതിനെ നിസാരമാക്കാന്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും വേദനിക്കും. ഒത്തൊരുമിച്ചു പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമസ്ത വിളിച്ചാല്‍ വരുന്നതു മാത്രമല്ല, പോകേണ്ടെന്നു പറഞ്ഞാല്‍ പോകില്ലെന്നും ജിഫ് രി തങ്ങള്‍ പറഞ്ഞു. ശതാബ്ദിയുടെ ഭാഗമായി സമസ്തയ്ക്ക് അഞ്ചുവര്‍ഷത്തെ പദ്ധതികളുണ്ട്. ദേശീയ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. രാജ്യത്തിന്റെ സൗഹൃദവും സഹിഷ്ണുതയും നിലനിര്‍ത്തിയാകും സമസ്തയുടെ പ്രവര്‍ത്തനം. ഇസ് ലാമിന്റെ പേരില്‍ അക്രമം ഉണ്ടാക്കാന്‍ പാടില്ല. അക്രമിയോടു പോലും സഹിഷ്ണുതയോടെ പെരുമാറാനാണ് ഇസ് ലാം പഠിപ്പിച്ചത്. മതപരമായ വിഷയങ്ങളില്‍ സമസ്ത ഇനിയും ഇടപെടും.
സമസ്തയ്ക്ക് എല്ലാ വിഷയത്തിലും വ്യക്തമായ ധാരണയുണ്ട്. ബിദഈ പ്രസ്ഥാനക്കാരോടും വ്യാജ ത്വരീഖത്തുകാരോടും യോജിപ്പില്ല. അത് ആവിര്‍ഭാവ കാലം മുതലുള്ള സമസ്തയുടെ നിലപാടാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും പിഴവുണ്ടാകാന്‍ പാടില്ല. സമസ്തയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകണം പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജിഫ് രി തങ്ങള്‍ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."