സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി
കൊച്ചി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ റോയിയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അവർ കമ്പനിയുടെ ശത്രക്കളല്ലെന്നും ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ ആത്മഹത്യയ്ക്ക് ശേഷം കമ്പനി നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.
അന്വേഷണത്തിൽ തൃപ്തിയുണ്ട്. ആദായനികുതി ഉദ്യോഗസർ ആരെയും അധിക്ഷേപിച്ചിട്ടില്ല. ആരെങ്കിലും അധിക്ഷേപിച്ചാൽ കേട്ടുനിൽക്കുന്ന ആളല്ല റോയി. സാധാരണ നടപടികളുടെ ഭാഗമായുള്ള പരിശോധനയാണ് നടന്നത്. കുറ്റകൃത്യം കണ്ടതുകൊണ്ട് നടത്തിയ പരിശോധനയല്ല, പതിവ് പരിശോധന മാത്രം. ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്താറുള്ളതുപോലെ തന്നെയാണിതും. പരിശോധനകളുമായി കമ്പനി പൂർണമായും സഹകരിച്ചിട്ടുണ്ട്. റോയിയുടെ സഹോദരൻ്റെ പ്രസ്താവന പെട്ടെന്നുള്ള വൈകാരിക പ്രകടനം മാത്രമായിരുന്നു. റോയിയുടെ മരണത്തിന് പിന്നാലെ കുടുംബത്തെയും കമ്പനിയെയും തകർക്കുന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ ചില യൂട്യൂബർമാർ ശ്രമിക്കുന്നുണ്ട്. മരിച്ചയാളെ വേട്ടയാടുന്നത് മേച്ഛമാണ്. കള്ളക്കടത്ത്, ബിനാമി ഇടപാടുകൾ കമ്പനിക്കില്ല. ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല. സീറോ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ഗ്രൂപ്പ്. കടം വാങ്ങിയെന്ന് തെളിയിച്ചാൽ ഇരട്ടി തിരിച്ചുനൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും സി.ജെ റോയിയുമായുള്ള ബന്ധം കാസിനോവ സിനിമ വഴിയാണ്. കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ എല്ലാ സൈറ്റുകളിലും ജോലികൾ പുനഃരാരംഭിച്ചെന്നും ആർക്കും ആവലാതി വേണ്ടെന്നും പദ്ധതികളിലുള്ള നിക്ഷേപം സുരക്ഷിതമാണെന്നും ടി.എ.ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."