പുസ്തക വിവാദം: ആദ്യമായി പ്രതികരിച്ച് ജനറൽ എം.എം. നരവനെ; പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ്
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരായ പെൻഗ്വിൻ ബുക്സിന്റെ വിശദീകരണം പങ്കുവെച്ചുകൊണ്ടാണ് നരവനെ ആദ്യമായി വിഷയത്തിൽ പ്രതികരിച്ചത്. പുസ്തകത്തിന്റെ പകർപ്പ് പുറത്തായതിൽ ഗൂഢാലോചന സംശയിച്ച് ഡൽഹി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വിവാദത്തിന്റെ പശ്ചാത്തലം
ചൈനീസ് അതിർത്തിയിലെ സംഘർഷം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങൾ പുസ്തകത്തിലുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, അനുമതിയില്ലാത്ത പുസ്തകത്തിന്റെ പി.ഡി.എഫ് പകർപ്പുകൾ വ്യാപകമായി പ്രചരിക്കുകയും രാഹുൽ ഗാന്ധി പാർലമെന്റിൽ പുസ്തകത്തിന്റെ ഹാർഡ് കോപ്പി പ്രദർശിപ്പിക്കുകയും ചെയ്തതോടെയാണ് വിവാദം കത്തിയത്.
പ്രസാധകരുടെ വിശദീകരണം
പുസ്തകം അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പെൻഗ്വിൻ ബുക്സ് വ്യക്തമാക്കുന്നത്. പ്രീ-ഓർഡർ പരസ്യങ്ങൾ മാത്രമാണ് നേരത്തെ നൽകിയിരുന്നത്. രാഹുൽ ഗാന്ധി സഭയിൽ ഉയർത്തിയത് ഏത് പുസ്തകമാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ വാദം
2023-ൽ പുസ്തകം ആമസോണിലൂടെ വാങ്ങാമെന്ന് കാണിച്ച് നരവനെ തന്നെ നൽകിയ പോസ്റ്റാണ് കോൺഗ്രസ് ആയുധമാക്കുന്നത്. തങ്ങൾ ആമസോണിൽ നിന്നാണ് പുസ്തകം വാങ്ങിയതെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ, അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആമസോണിലെ പ്രീ-ഓർഡറുകൾ പിന്നീട് റദ്ദാക്കിയിരുന്നുവെന്നാണ് വിവരം.
അന്വേഷണം മുറുകുന്നു
പുസ്തകത്തിന്റെ പകർപ്പ് പുറത്തായതിന് പിന്നിൽ ആസൂത്രിത ശ്രമമുണ്ടെന്നാണ് ഡൽഹി പൊലിസ് സ്പെഷ്യൽ സെല്ലിന്റെ നിഗമനം. രാഹുൽ ഗാന്ധിക്ക് എങ്ങനെ പുസ്തകം ലഭിച്ചു എന്നതും അന്വേഷണ പരിധിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."