വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ
കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിലായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പാതാള പുതിയ പുരയിൽ നിയാസ് (28) ആണ് കാലടി പൊലിസിന്റെ പിടിയിലായത്.
2022 മുതൽ 2023 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹമോചിതയായ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 16 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കൈക്കലാക്കി. പണവും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയിലുണ്ട്.
പിടിയിലായ നിയാസ് മുൻപും സമാനമായ തട്ടിപ്പുകളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് കണ്ടെത്തി. റെയിൽവേയിൽ ടി.ടി.ആർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയതിന് ഷൊർണൂർ പൊലിസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കാലടി ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
kalady police have arrested niyas (28), a native of pappinisseri, kannur, for allegedly sexually assaulting and swindling a divorced woman. the accused befriended the victim and gained her trust by promising to marry her. under the pretext of starting a joint business, he reportedly took 16 sovereigns of gold and one lakh rupees from her between 2022 and 2023.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."