മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള ആസൂത്രിത ശ്രമമെന്ന് ആരോപണം
കാസർകോട്: മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരുന്ന തൊഴിലാളികളെ ഒരു സംഘം ക്രൂരമായി മർദിച്ചു. ഇന്ന് പുലർച്ചെ 1.30-ഓടെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിന് സമീപമാണ് സംഭവം. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് നടന്നതെന്നും ഇതിന് പിന്നിൽ സംഘ്പരിവാർ പ്രവർത്തകരാണെന്നും എ.കെ.എം അഷ്റഫ് എംഎൽഎ ആരോപിച്ചു.
പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുപി സ്വദേശികളും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ (50), ദാവൂദ് (42), കാസർകോട് സ്വദേശി അബ്ബാസ് എന്നിവർക്കാണ് സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ തൊഴിലാളികളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ എംഎൽഎ സന്ദർശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരത്ത് വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് എ.കെ.എം അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും നിയമപരമായ തടസ്സങ്ങളില്ല. എന്നിട്ടും ഉത്തരേന്ത്യൻ മാതൃകയിൽ ഇത്തരമൊരു ആക്രമണം നടത്തിയത് മഞ്ചേശ്വരത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് എന്നും എംഎൽഎ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവിയുമായി സംസാരിച്ചെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എംഎൽഎ അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
In early February 2026, a group of cattle workers were brutally attacked in Manjeshwar, Kasaragod, while unloading buffaloes from a truck. The incident occurred near the Udyawar underpass around 1:30 AM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."