മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ
മഞ്ചേശ്വരം: കന്നുകാലികളെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ തൊഴിലാളികളെ ക്രൂരമായി അക്രമിച്ച സംഭവത്തിൽ നാല് പേരെ മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂർ സ്വദേശി അനിൽകുമാർ (23), പെർമുദ സ്വദേശി ഭരത് രാജ് (19), ഇച്ചിലങ്കോട് സ്വദേശികളായ ഭരത് (19), രക്ഷിത് (21) എന്നിവരാണ് പിടിയിലായത്. അക്രമികളിലൊരാൾ സംഭവസ്ഥലത്ത് മറന്നുവെച്ച മൊബൈൽ ഫോണാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ പൊലിസിനെ സഹായിച്ചത്.
ഇന്ന് പുലർച്ചെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിനടുത്ത് വെച്ചായിരുന്നു അക്രമം. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ സംഘം തൊഴിലാളികളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ, ദാവൂദ്, കാസർകോട് സ്വദേശി അബ്ബാസ് എന്നിവരെയാണ് സംഘം ക്രൂരമായി മർദിച്ച് അവശയാക്കിയത്.
ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമം. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലിസ് തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
'ഉത്തരേന്ത്യൻ മാതൃകയിലുള്ള ക്രൂരത'; എം.എൽ.എയുടെ ഇടപെടൽ
ആക്രമണത്തിൽ പരുക്കേറ്റവരെ എ.കെ.എം അഷ്റഫ് എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു. കേരളത്തിൽ കന്നുകാലി കടത്തിന് നിയമപരമായ തടസ്സങ്ങളില്ലാതിരിക്കെ, ഉത്തരേന്ത്യൻ മാതൃകയിൽ ഇത്തരം അക്രമങ്ങൾ നടത്തുന്നത് മഞ്ചേശ്വരത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള ശ്രമമാണിത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്ന് പൊലിസ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
manjeshwar cattle workers assault case: four arrested. The Manjeshwar police have arrested four individuals—Anilkumar, Bharath Raj, Bharath, and Rakshith—for the brutal assault on cattle workers at Udyavar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."