തീപിടിത്തം തുടർക്കഥയായി കോഴിക്കോട് നഗരം; സുരക്ഷാ സംവിധാനങ്ങൾ പേരിനുമാത്രം, അപകടം ഉണ്ടാവുമ്പോൾ മാത്രം ജാഗ്രത
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ തീപിടിത്തം തുടർക്കഥയാകുന്നു. കഴിഞ്ഞ വർഷം ജൂൺ 18ന് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലുണ്ടായ വലിയ അഗ്നിബാധയുടെ ആഘാതത്തിൽ നിന്ന് നഗരം മോചിതമാവുന്നതിനിടയ്ക്കാണ് പ്രധാന വസ്ത്രശാലയായ ജയലക്ഷ്മി സിൽക്‌സിനെ വീണ്ടും അഗ്നി വിഴുങ്ങിയത്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ നിർമാണങ്ങളും എളുപ്പത്തിൽ തീ പടരാൻ ഇടയാക്കുന്നവിധത്തിൽ കെട്ടിടങ്ങളിലെ സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതും അടിക്കടിയുണ്ടാകുന്ന അഗ്നിബാധയ്ക്ക് കാരണമാകുന്നു. അപകടമുണ്ടാവുമ്പോൾ മാത്രം ഉണരുകയും പിന്നീട് കണ്ണടയ്ക്കുകയും ചെയ്യുന്ന അധികൃതരുടെ ഉദാസീനതയും കോടികളുടെ നാശനഷ്ടം ഉണ്ടാക്കുന്ന അഗ്നിബാധകൾക്ക് ഇടയാക്കുന്നു. നഗരത്തിലെ വൻ അഗ്നിബാധകൾ ഏറെയും വസ്ത്രശാലകളിലാണുണ്ടായത്. വസ്ത്രങ്ങൾക്ക് എളുപ്പത്തിൽ തീ പിടിക്കാനുള്ള സാധ്യതയും തീ ആളിപ്പടരുന്നതും അപടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ജയലക്ഷ്മി സിൽക്സിൽ രണ്ടാം തവണയാണ് തീപിടിത്തമുണ്ടാവുന്നത്. 2023 ഏപ്രിൽ ഒന്നിനാണ് ആദ്യം തീപിടിത്തം. രണ്ടാം നിലയിൽ നിന്ന് തീപിടിച്ച വസ്തുക്കൾ താഴേക്ക് തെറിച്ചുവീണ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്ത് നിർത്തിയിട്ട് രണ്ട് കാറുകൾ കത്തിനശിച്ചിരുന്നു. നാലുകോടിയോളം രൂപയാണ് അന്ന് നഷ്ടമുണ്ടായത്.
2025 ജൂൺ 18ന് വൈകിട്ട് അഞ്ചിനാണ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ വൻ അഗ്നിബാധയുണ്ടായത്. പടിഞ്ഞാറുവശത്തെ കെട്ടിടത്തിന്റെ മുകൾനിലയിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ നിന്നാണ് തീപടർന്നത്. നിമിഷനേരം കൊണ്ട് തീ പടർന്നു പിടിച്ചു. 12 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ 19ന് രാവിലെ അഞ്ചരയോടെയാണ് തീയണച്ചത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അനധികൃത നിർമാണങ്ങൾ തടസ്സമായെന്ന ആരോപണം ഉയർന്നിരുന്നു.
കെട്ടിടത്തിലെ കടകളിൽ താഴെഭാഗത്തുള്ളവ മാത്രമാണ് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയത്. തീപിടിത്തമുണ്ടായ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ പുതുക്കിപ്പണിയാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷവും കോർപറഷൻ അനങ്ങിയില്ല. കെട്ടിടം പുനർനിർമിച്ചാൽ വാടക പുതുക്കേണ്ടി വരുമെന്നതിനാൽ കച്ചവടക്കാരുടെ ഇടപെടലാണ് പുനർനിർമാണത്തിന് കാലതാമസം വരുത്തിയത്. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടങ്ങൾക്ക് ആവശ്യമായ പല സംവിധാനങ്ങളും ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. കെട്ടിടത്തിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് നാലുവർഷം മുമ്പ് ഫയർഫോഴ്‌സ് ഓഡിറ്റിൽ കണ്ടെത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ ഏതാനും വർഷം മുമ്പുവരെ തീപിടിത്തം പതിവായിരുന്നു. 2007 ഏപ്രിൽ അഞ്ചിനുണ്ടായ തീപിടിത്തത്തിൽ എട്ടുപേരുടെ ജീവനാണ് നഷ്ടമായത്. നിരവധി കടകൾ കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. എം.പി റോഡിലെ പടക്കക്കടയിലാണ് വൻ സ്‌ഫോടനത്തോടെ നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്.
കടയുടമയും പടക്കം വാങ്ങാൻ എത്തിയവരുമാണ് അപകടത്തിൽ മരിച്ചത്. വിഷുപ്രമാണിച്ച് കടയിൽ വൻതോതിൽ പടക്കവും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 2015 മെയ് 13നും മിഠായിത്തെരുവിൽ വൻ തീപിടിത്തമുണ്ടായി. വസ്ത്രവ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്‌സിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപത്തെ മറ്റു കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
2021 ഒക്ടോബർ 10നും തീപിടിത്തമുണ്ടായി. ആവർത്തിക്കുന്ന അഗ്നിബാധയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫയർഫോഴ്‌സ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തീപിടിത്തം ഉണ്ടാവാതാരിക്കാൻ മിഠായിത്തെരുവിലെ കച്ചവടക്കാർക്ക് നൽകിയ നിർദേശങ്ങളും മുൻ കരുതലുകളും പലരും പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. വളരെ ചെറിയ കടമുറികളിൽ തിങ്ങിനിറച്ച് സാധനങ്ങൾ സൂക്ഷിക്കുന്നതും വഴികളിലെല്ലാം സാധനങ്ങൾ സംഭരിക്കുന്നതും ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."