സുരക്ഷാ മിഷൻ ഗുണഭോക്താക്കളെയും സുരക്ഷിതമാകുന്നില്ലല്ലോ; പത്തിൽ എട്ട് പദ്ധതിയിലും തുക കുറച്ചു
കോഴിക്കോട്: ദുരിതബാധിതർക്ക് ആശ്വാസം നൽകേണ്ട സുരക്ഷാമിഷൻ പദ്ധതികൾ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ദുർബലമായെന്ന് കണക്കുകൾ. നിയമസഭയിൽ ഡി.മുരളിക്ക് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡി.ബിന്ദു നൽകിയ മറുപടിയിലാണീ കണക്ക്. ആശ്വാസകിരണം മുതൽ സ്‌നേഹസ്പർശം വരെ പത്ത് പദ്ധതികളിൽ എട്ടിലും വിതരണം ചെയ്ത തുകയും ഗുണഭോക്താക്കളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
രോഗികളെ പരിചരിക്കുന്നവർക്ക് സഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ 2021-22ൽ 96086 ഗുണഭോക്താക്കൾക്കായി 40 കോടി രൂപ ചെലവിട്ടു. 2023-24ൽ 19229 പേർക്കായി 14.99 കോടിയാണ് നൽകിയത്. അടുത്ത വർഷം 37.63 കോടിയായി വർധിച്ചെങ്കിലും 2025-26ൽ 24591 പേർക്കുവേണ്ടി 1611 ലക്ഷം രൂപയും ചെലവഴിച്ചു. അവിവാഹിത അമ്മമാർക്കുള്ള സ്‌നേഹസ്പർശം പദ്ധതിയിൽ 2021-22ൽ 1483 ഗുണഭോക്താക്കൾക്കായി രണ്ടുകോടി ചെലവിട്ടു. 588 പേർക്കായി 1.2കോടി 2024-25ലും 2025-26ൽ 342 പേർക്കായി 78.54 ലക്ഷവും വിതരണം ചെയ്തു.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള 13 കോടി ചെലവഴിച്ചത് 2023-24ൽ 20 കോടിയായി വർധിച്ചു. 2025-26ൽ ഇതുവരെ എട്ടു കോടി ചെലവിട്ടു. വൃദ്ധർക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന വയോമിത്രം പദ്ധതിയിൽ 278623 പേർക്കായി 47 കോടി ചെലവഴിച്ചിടത്ത് 2024-25ൽ 290590 പേർക്കായി ചെലവിട്ടത് 17.27 കോടിയാണ്.
അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനുള്ള സ്‌നേഹപൂർവത്തിൽ 2021-22ൽ ചെലവിട്ടത് 45.10 കോടി. ഗുണഭോക്താക്കൾ 70881. 2024-25ൽ ഗുണഭോക്താക്കളുടെ എണ്ണം 12.91 കോടിയായി. 2022-23ൽ ചെലവഴിച്ച തുക 11 കോടിയായി കുറഞ്ഞിരുന്നു.
മാരക രോഗികൾക്കുള്ള സമാശ്വാസം പദ്ധതിയിലെ ചെലവ് സർക്കാറിന്റെ ആദ്യ വർഷത്തിൽ 4.99 കോടിയായിരുന്നത് നാലു വർഷത്തിന് ശേഷം 2.8കോടിയായി ചുരുങ്ങി. ദുർബലർക്കുള്ള വി കെയറിൽ 6.88 കോടി രൂപയുണ്ടായിരുന്ന ചെലവ് 24-25ൽ 2.73 കോടിയായി.
ഭിന്നശേഷിക്കാർക്ക് വൈകല്യനിർണയം നടത്തി മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിയിൽ 18.04 ലക്ഷം രൂപയുണ്ടായിരുന്നത് നാലു വർഷത്തിന് ശേഷം 77.44 ലക്ഷമായി വർധിച്ചു. ഗുണഭോക്താക്കളുടെ എണ്ണം 26325ൽ നിന്ന് 53867 ആയും കൂടി. ബാല പ്രമേഹരോഗികൾക്കുള്ള മിഠായിയിൽ നാലു വർഷത്തിനിടെ 1.72 കോടി വർധിച്ചു. ഡിമൻഷ്യ സ്‌ക്രീനിംഗിൽ ഗുണഭോക്താക്കൾ ഇല്ലാത്ത 2023-24ൽ 12.39 ലക്ഷം രൂപ ചെലവിട്ടതായി കാണിക്കുമ്പോൾ 2024-25ൽ 17.67ലക്ഷമായി വർധിച്ചു. 238 പേരാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."