ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശന റിവ്യൂ ഹരജി പ്രധാന രാഷ്ട്രീയ ആയുധമാകുമ്പോള്‍ കെ.പി.എം.എസ് നിലപാട് സി.പി.എമ്മിനെയും ഇടതുസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു. സുപ്രിംകോടതിയില്‍ നിലപാട് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കെ.പി.എം.എസ് രംഗത്തുവന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. സര്‍ക്കാരിന് നിലപാട് മാറ്റം ഉണ്ടാകില്ലെന്നാണ് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ പറയുന്നത്. ശബരിമല യുവതി പ്രവേശന വിവാദം കത്തിനിന്ന സമയത്ത് സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായിരുന്നു പുന്നല സ്വീകരിച്ചിരുന്നത്. സര്‍ക്കാര്‍ നവോഥാന സമിതി രൂപീകരിച്ചപ്പോള്‍ പുന്നല അതിന്റെ മുന്നണിയില്‍ എത്തിയതും അങ്ങിനെയാണ്. ശബരിമല വിഷയത്തില്‍ എതിരായിരുന്ന എന്‍.എസ്.എസ് ഇപ്പോള്‍ സര്‍ക്കാരുമായി അടുത്തുകഴിഞ്ഞു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എസ്.എന്‍.ഡി.പി യോഗമാകട്ടെ യുവതീപ്രവേശന വിധിക്ക് എതിരാണ്. ഭരണഘടന സ്ത്രീകള്‍ക്ക് തുല്യനീതിയാണ് അനുശാസിക്കുന്നതെന്നും ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കാന്‍ ആവില്ലെന്നുമായിരുന്നു 2018 ലെ സുപ്രിംകോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും പൊലിസിന്റെ സഹായത്തോടെ ശബരിമലയില്‍ എത്തിച്ചത്. ഇത് വിശ്വാസി സമൂഹവും സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടിലിന് വഴിവച്ചിരുന്നു. ശബരിമലയില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് പിന്നീട് സി.പി.എം വിലയിരുത്തിയിരുന്നു. മൂന്നാം ഭരണ ലക്ഷ്യത്തിന് ശബരിമല തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങൾ.
when the sabarimala women's entry review petition becomes a major political weapon in the assembly elections, the kpms stance is putting the cpm and the left government in a crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."