Deep-sea fishing entry passes; Kerala’s objections overridden; double regulation for boats, raising concerns in the fishing community.
HOME
DETAILS
MAL
ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രവേശന പാസ്; കേരളത്തിന്റെ എതിർപ്പ് മറികടന്നു; ബോട്ടുകൾക്ക് ഇരട്ട നിയന്ത്രണം, മത്സ്യമേഖലയിൽ ആശങ്ക
ഗിരീഷ് കെ നായർ
February 23, 2026 | 2:53 AM
തിരുവനന്തപുരം: രാജ്യത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇ.ഇ.ഇസെഡ്) മത്സ്യബന്ധനം നടത്തുന്നതിനുള്ള 'ആക്‌സസ് പാസ്' നടപ്പിലായതോടെ ആഴക്കടൽ മത്സ്യബന്ധനത്തിന് ബോട്ടുകൾക്ക് കേരള-കേന്ദ്ര പാസുകൾ വേണ്ടിവരും. ഫലത്തിൽ ഇരട്ട നിയന്ത്രണമാണ് വരുക. നിലവിൽ സംസ്ഥാന സർക്കാരിന്റെ ലൈസൻസ് ഉള്ള ബോട്ടുകൾക്ക് പുറമെ കേന്ദ്രത്തിന്റെ ഇ-പാസ് കൂടി എടുക്കേണ്ടിവരുന്നതാണ് ഇരട്ട നിയന്ത്രണത്തിന് കാരണമാകുന്നത്.
ബ്ലൂ ഇക്കോണമി ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കേരളമുൾപ്പെടെ 13 തീരദേശ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ബാധിക്കും. ആഴക്കടൽ മത്സ്യബന്ധന മേഖലയിലെ സുതാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് സംവിധാനമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ആഴക്കടലിലെ മത്സ്യസമ്പത്ത് (പ്രത്യേകിച്ച് ചൂര പോലുള്ളവ) പ്രയോജനപ്പെടുത്താനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും കയറ്റുമതി മേഖലയിൽ കൃത്യമായ വിവരശേഖരണം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും സൗജന്യവും ഓൺലൈൻ വഴിയാണെന്നും വിശദീകരണവുമുണ്ട്.
എന്നാൽ, കേരള സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും നിയമത്തെ എതിർക്കുന്നു. കോർപ്പറേറ്റുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് വഴിതുറക്കാനുള്ള നീക്കമെന്നാണ് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആരോപണമുയർന്നിരുന്നു.
പുതിയ ചട്ടത്തിൽ'ഉടമ' (ഓണർ) എന്ന നിർവചനത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയതാണ് വൻകിട വ്യവസായികൾ ഈ മേഖല കൈയടക്കാൻ കാരണമാകുമെന്ന് കേരളം വാദിക്കാൻ കാരണം. അതുപോലെ എന്തെങ്കിലും തർക്കമുണ്ടായാൽ ഡൽഹിയിലെ ജോയിന്റ് സെക്രട്ടറിക്ക് മുന്നിലാണ് അപ്പീൽ നൽകേണ്ടത് എന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും ജില്ലാ കലക്ടർമാർക്ക് കൈമാറണമെന്നും ആവശ്യമുണ്ട്.
24 മീറ്ററിൽ താഴെയുള്ള പരമ്പരാഗത തൊഴിലാളികളുടെ വള്ളങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആഴക്കടലിൽ വൻകിട ബോട്ടുകൾ വരുന്നതോടെ തീരക്കടലിലെ മത്സ്യസമ്പത്ത് കുറയുമെന്നത് ആപൽസൂചനയാണ്. കേരളം നിലവിൽ 20 മീറ്ററിന് മുകളിലുള്ള ബോട്ടുകളിൽ നിന്ന് പ്രതിവർഷം 25,000 രൂപ ഫീസ് ഈടാക്കുന്നുണ്ട്. കേന്ദ്ര പാസ് സൗജന്യമാണെങ്കിലും രണ്ട് ലൈസൻസുകൾ കൊണ്ടുനടക്കേണ്ടി വരുന്നത് സാങ്കേതിക ബുദ്ധിമുട്ടുണ്ടാക്കും.
24 മീറ്ററിൽ താഴെയുള്ള ചെറിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും ആക്‌സസ് പാസ് ഇല്ലാതെ തന്നെ നിലവിലുള്ള രീതിയിൽ മീൻ പിടിക്കാം. എന്നാൽ ആഴക്കടലിൽ പോകുന്ന വലിയ മോട്ടറൈസ്ഡ് ബോട്ടുകൾക്കും യന്ത്രവൽകൃത ബോട്ടുകൾക്കും ഈ രണ്ട് അനുമതികളും നിർബന്ധമാണ്.
ഇന്ത്യയുടെ മത്സ്യ കയറ്റുമതിയിൽ കേരളത്തിന്റെ പങ്ക് മുമ്പ് 40 ശതമാനമായിരുന്നത് ഇപ്പോൾ 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുതിയ നിയമം കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും അതിന്റെ ഗുണം ചെറുകിട തൊഴിലാളികൾക്ക് ലഭിക്കുമോ എന്നതിലാണ് ആശങ്ക.
തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് സംസ്ഥാനത്തിന്റെ അധികാരം. അതിനുശേഷമുള്ള ഭാഗം (ഇ.ഇ.ഇസെഡ്) പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകുന്നത് കേരളത്തിന്റെ പരമ്പരാഗത അവകാശങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വൻകിട കമ്പനികൾക്ക് ആഴക്കടലിൽ മീൻ പിടിക്കാൻ അനുമതി നൽകുന്നത് കേരളത്തിലെ ചെറുകിട-മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും.
ആഴക്കടലിൽ അമിതമായ യന്ത്രവൽകൃത മത്സ്യബന്ധനം നടന്നാൽ അത് തീരക്കടലിലെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും. അത് മത്തി, അയല തുടങ്ങിയവയുടെ കുറവിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യൻ സമുദ്രാതിർത്തിയിൽ വിദേശ ബോട്ടുകൾ വന്ന് മീൻ പിടിച്ചു കൊണ്ടുപോകുന്നത് തടയാൻ നമ്മുടെ സ്വന്തം വലിയ ബോട്ടുകൾ അവിടെ വേണമെന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയെ ന്യായീകരിച്ച് പറയുന്നത്. ഏകദേശം 80,000 കോടി രൂപയുടെ ചൂര മത്സ്യസമ്പത്ത് ഇന്ത്യയുടെ ഇ.ഇ.ഇസെഡിൽ ഉണ്ടെന്നും ഇത് പിടിക്കാൻ നിലവിൽ നമുക്ക് അത്യാധുനിക ബോട്ടുകൾ ഇല്ലെന്നും കേന്ദ്രം പറയുന്നു. പുതിയ നിയമപ്രകാരം ഈ ബോട്ടുകൾ പിടിക്കുന്ന മീനിന് നികുതിയിളവ് നൽകുന്നത് കയറ്റുമതി വർധിപ്പിക്കും.
ആക്‌സസ് പാസ് ഉള്ള ഇന്ത്യൻ ബോട്ടുകൾ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇ.ഇ.ഇസെഡ്) നിന്നോ അന്താരാഷ്ട്ര സമുദ്രഭാഗങ്ങളിൽ നിന്നോ പിടിക്കുന്ന മത്സ്യങ്ങൾക്ക് ഇറക്കുമതി തീരുവ നൽകേണ്ടതില്ല. ഇത് മത്സ്യത്തൊഴിലാളികൾക്ക് ലാഭം വർധിപ്പിക്കും. പാസ് സൗജന്യമാണെങ്കിലും ചില ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന നിബന്ധന ബോട്ടുടമകൾക്ക് ചെലവ് വർധിപ്പിച്ചേക്കും. ആഴക്കടൽ ബോട്ടുകളെ നിരീക്ഷിക്കാൻ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്നത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി വലിയൊരു തുക സബ്‌സിഡിയായി കേന്ദ്രം നൽകുന്നുണ്ടെങ്കിലും ഇതിന്റെ പരിപാലനവും മറ്റും ചെലവ് വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
കേരളത്തിന് ഇനി എന്ത് ചെയ്യാൻ കഴിയും?
സമുദ്ര മത്സ്യബന്ധനം കൺകറന്റ് ലിസ്റ്റിലാണ്. കേന്ദ്ര നിയമത്തെ മറികടക്കാൻ സംസ്ഥാനത്തിന് പ്രായോഗികമായി ബുദ്ധിമുട്ടാണെങ്കിലും ഈ നിയമത്തിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനാവും.
കേരളത്തിന് 12 നോട്ടിക്കൽ മൈൽ വരെ (കെ.എം.എഫ്.ആർ.എ ആക്ട്) സ്വന്തം നിയമം നടപ്പിലാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇ.ഇ.ഇസെഡിൽ (12 മുതൽ 200 മൈൽ വരെ) നിയമമുണ്ടാക്കാൻ അധികാരമില്ല. നിയമത്തിലെ 'ഓണർ' എന്ന നിർവചനത്തിൽ നിന്ന് വൻകിട കമ്പനികളെ ഒഴിവാക്കാനും അപ്പീൽ നൽകാനുമുള്ള അധികാരം സംസ്ഥാന ഉദ്യോഗസ്ഥർക്ക് നൽകാനും കേന്ദ്രത്തിൽ സമ്മർദം ചെലുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."