നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുകഞ്ഞ് ഇന്നും സഭ. പ്ലക്കാര്‍ഡുകലുമായി ഇന്നും പ്രതിപക്ഷം നടത്തളത്തിലിറങ്ങി. ഭരണപക്ഷവും വാക്‌പോരുമായി രംഗത്തെത്തി. ഭരണപക്ഷം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള മര്യാദ പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രിമാര്‍ ആരോപിച്ചു. എന്നാല്‍ കോടതി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ പറഞ്ഞതെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. തങ്ങള്‍ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല കോടതിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോഴും ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിക്കാണിച്ച് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ ജാമ്യംനേടി പുറത്തിറങ്ങിയതും തന്നെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന തന്ത്രി കണ്ഠരര് രാജീവരുടെ വാദവും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭാനടപടികള്‍ ബഹിഷ്‌കരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുതുയുഗ യാത്രയില്‍ ആയതിനാല്‍ കെ. ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. രാവിലെ ഒന്‍പതിന് സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ സഭാനടപടികളോട് സഹകരിക്കാനാകില്ലെന്ന് കെ. ബാബു സ്പീക്കറെ അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളെല്ലാം ഇന്ന് ജയിലിന് പുറത്താണെന്നും ഒരു തെറ്റും ചെയ്യാത്ത തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചുവെന്നും ബാബു ആരോപിച്ചു. പിന്നാലെ തിരിച്ചടിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. തന്ത്രിക്കെന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു.
സഭക്കകത്ത് കോണ്‍ഗ്രസും പുറത്ത് ബി.ജെ.പിയും തന്ത്രിക്കായി വക്കാലത്ത് എടുത്തെന്നും രാജേഷ് പറഞ്ഞു. ഹൈക്കോടതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയ ലക്ഷ്യംവച്ചാണ് സമരമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഭരണപക്ഷം ഉയര്‍ത്തി. പിന്നാലെ, നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധം തുടര്‍ന്നു. നടപടികള്‍ തുടരുന്നതിനിടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു.
അതേസമയം, സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് കടക്കുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഗില്ലറ്റിന്‍ (ധനകാര്യ നടപടിക്രമങ്ങള്‍ ചര്‍ച്ചയില്ലാതെ പൂര്‍ത്തിയാക്കുക) ചെയ്ത് ഇന്ന് പിരിയും. കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച സമ്മേളനം മാര്‍ച്ച് 26 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതും ആഴ്ചകള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതും കണക്കിലെടുത്താണ് സഭാസമ്മേളനം വെട്ടിച്ചുരുക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുന്‍പു തന്നെ മണ്ഡലത്തിലേക്ക് മടങ്ങണമെന്ന അഭിപ്രായം എം.എല്‍.എമാര്‍ക്കുമുണ്ട്. ധനവിനിയോഗ ബില്ലും ഇന്നലെ അവതരിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് ബില്ലും ഉള്‍പ്പെടെ ബില്ലുകളും പാസാക്കി ഇന്നു തന്നെ സഭ പിരിയും.
ഇന്ന് സഭ പിരിയുന്നതോടെ പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനങ്ങളും ഇതുമായി ബന്ധപ്പെട്ട നടപടികളും അവസാനിക്കും. ഇനി തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ ആയിരിക്കും സമ്മേളനം വിളിച്ചുചേര്‍ക്കുക.
the assembly saw intense scenes as opposition members entered the well of the house holding placards and raising slogans, leading to disruptions in proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."