മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി, ധനമന്ത്രിയുമായി ചർച്ച നടക്കും. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിമാരുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും കെജിഎംസിടിസിയുമായുള്ള ചർച്ച നടക്കുക.
വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന് പിന്നാലെയാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്. സമരത്തിൽ അനിശ്ചിത അധ്യാപന ബഹിഷ്കരണവും ഒ. പി ബഹിഷ്കരണവും നടന്നു. സമരത്തിൽ നിന്നും ലേബർറൂം, ഐസിയു, ക്യാഷ്വാലിറ്റി കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടർമാർ അറിയിച്ചു. തിരുവനന്തപുരം ജില്ല ജനറൽ ബോഡിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. എന്നാൽ ജില്ലയിലെ നിസ്സഹകരണ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടർക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളോടെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും സംഘടന തയ്യാറല്ലെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കിയുള്ള കുറ്റവാളികളെ കൂടി ഉടനെ തന്നെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."