മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാഗ്രത കുറവുണ്ടായി
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷം. മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ ജില്ലാ അധ്യക്ഷ എം.എൽ അശ്വിനിക്കെതിരേ കടുത്ത വിമർശനം ഉയർന്നു. മഞ്ചേശ്വരത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയയിൽ ജില്ലാ നേതൃത്വം ജാഗ്രത കാട്ടിയില്ലെന്നും ഇത് മണ്ഡലത്തിലെ വിജയസാധ്യതയെ അട്ടിമറിച്ചെന്നുമാണ് പ്രധാന ആരോപണം.
മഞ്ചേശ്വരം പോലൊരു നിർണായക മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്നിരിക്കെ, വോട്ട് ചേർക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അശ്വിനി പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. മണ്ഡലത്തിൽ പുതുതായി ചേർത്ത 21,000 വോട്ടുകളിൽ 13,000ൽ അധികം വോട്ടുകൾ യു.ഡി.എഫ് ആണ് ചേർത്തത്. ആദ്യഘട്ടത്തിൽ ബി.ജെ.പിക്ക് ചേർക്കാൻ സാധിച്ചത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. പിന്നീട് കെ. സുരേന്ദ്രൻ നേരിട്ട് മണ്ഡലത്തിൽ എത്തിയ ശേഷമാണ് ഏകദേശം 4,000 വോട്ടുകളെങ്കിലും ചേർക്കാൻ സാധിച്ചതെന്ന് ഒരുവിഭാഗം പ്രവർത്തകർ ചൂണ്ടിക്കാട്ടി. ചുമതലയുണ്ടായിട്ടും മണ്ഡലത്തിലെ വോട്ട് വിഹിതം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ അശ്വിനി വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് വിമർശകർ ആരോപിച്ചു. മഞ്ചേശ്വരത്ത് യു.ഡി.എഫ് അതീവ ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ബി.ജെ.പി നേതൃത്വം നിഷ്‌ക്രിയമായത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
എ ക്ലാസ് മണ്ഡലമായി പരിഗണിക്കപ്പെടുന്ന മഞ്ചേശ്വരത്തെ ഈ വീഴ്ച വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് മുന്നിലും വലിയ ചർച്ചയാകും. ജില്ലാ അധ്യക്ഷയ്‌ക്കെതിരെ ഉയർന്ന പരസ്യ വിമർശനം കാസർകോട് ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാക്കാനാണ് സാധ്യത. വോട്ടർ പട്ടികയിലെ ഈ അലംഭാവം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇതുവരെ അവലോകന യോഗം നടന്നിട്ടില്ലെന്നാണ് എം.എൽ അശ്വിനിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."