ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും
കൊച്ചി: സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങൾക്കിടെ, പൂർണ നിരോധനമോ കർശന നിയന്ത്രണമോ വേണ്ടതെന്ന ചർച്ച വീണ്ടും ശക്തമാകുന്നു. ദുരന്തങ്ങൾക്കുശേഷം പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളും ശുപാർശകളും പ്രാവർത്തികമാകാത്തതും ആശങ്കാജനകമാണ്.
2016 ഏപ്രിൽ 10ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം കേരളത്തെ നടുക്കിയിരുന്നു. 110 പേരുടെ മരണത്തിനും 600ലധികം പേരുടെ പരുക്കിനും ഇടയാക്കിയ സംഭവം സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനം തന്നെയായിരുന്നു. ലൈസൻസ് ഇല്ലാത്ത വെടിക്കെട്ട്, സുരക്ഷാ ദൂരം പാലിക്കാത്തത്, നിരോധിത വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും 10 വർഷങ്ങൾ പിന്നിട്ടിട്ടും വിചാരണ നടപടികൾ ഇന്നും തുടരുകയാണ്. തൃപ്പൂണിത്തുറ ചൂരക്കാട് വെടിക്കെട്ട് അപകടം രണ്ടും വർഷം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ടോ കാര്യമായ നഷ്ടപരിഹാരമോ നൽകിയിട്ടില്ല. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടും പലർക്കും ഇൻഷുറൻസ് തുകയും സർക്കാർ സഹായവും ലഭിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ നൽകിയ വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങിയതായാണ് പരാതി.
സംസ്ഥാനത്ത് വെടിക്കെട്ട് അപകടങ്ങൾ പതിവാകുമ്പോഴും യാഥാർഥ കാരണം പോലും കണ്ടെത്താൻ സാധിക്കുന്നില്ല. അപകടം നടന്ന ഉടൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമെങ്കിലും അപകടങ്ങൾക്ക് തുടർക്കഥയാവുകയാണ്. തൃശൂരിൽ 1978ൽ പ്രധാന വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ എട്ടുപേരാണ് മരിച്ചത്. 2004ൽ സാമ്പിൾ വെടിക്കെട്ടിനിടെ ഒരാൾ മരണപ്പെടുകയും 2006ൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടിട്ടും സമാന അപകടങ്ങൾ ആവർത്തിക്കുന്നത് നിയന്ത്രണ സംവിധാനങ്ങളുടെ പരാജയമാണ്.
ഇതിനിടെ, ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് കേരള ഹൈക്കോടതി 2023ൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വെടിക്കെട്ട് ശബ്ദവും പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകൾ പിടിച്ചെടുക്കണമെന്നും ജില്ലാ കലക്ടർമാർ ഇത് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് നീക്കപ്പെട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."