നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; വിചാരണക്കോടതി വിധി നീതിനിഷേധമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നും, കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ദിലീപിനെ വിട്ടയച്ച നടപടി നിയമവിരുദ്ധമാണെന്നും വിധിയിൽ സ്വാഭാവിക നീതിയുടെ ലംഘനം നടന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ നിശിതമായാണ് പ്രോസിക്യൂഷൻ വിമർശിക്കുന്നത്. കോടതിയുടെ നിഗമനങ്ങൾ അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഫോറൻസിക് റിപ്പോർട്ടുകളോ ഉദ്യോഗസ്ഥരുടെ നിർണ്ണായക മൊഴികളോ കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു. പ്രതികൾക്ക് അന്യായമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ പരാമർശങ്ങളെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമാണ്. ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള കണ്ടെത്തലുകൾക്ക് വിരുദ്ധമായാണ് വിചാരണക്കോടതി ഈ വിഷയത്തിൽ നിഗമനത്തിലെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണക്കോടതി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. യാതൊരു തെളിവുകളുമില്ലാതെയാണ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചത്. ഇത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും, ബോധപൂർവ്വം ഒരു തെറ്റായ വിവരണം സൃഷ്ടിക്കാനാണ് കോടതി ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
പ്രതികൾക്ക് നൽകുന്ന ശിക്ഷ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതാകണം. ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് സമൂഹത്തിന് തെറ്റായ സൂചന നൽകുമെന്നും അപ്പീൽ ഹരജിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
The Kerala prosecution has moved the High Court to challenge the acquittal of actor Dileep in the 2017 actress assault case, calling the trial court's verdict "legally unsustainable."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."