നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്‌സ് (ഫോർ ഇയർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം -എഫ്.വൈ.യു.ജി.പി ) ആരംഭിച്ചെങ്കിലും നാലാം വർഷം കോഴ്സ് എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയായില്ല. കേരളത്തിന് പുറത്ത് എഫ്.വൈ.യു.ജി കോഴ്‌സ് വിദ്യാർഥികൾ മൂന്നു വർഷം പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ രണ്ടു വർഷം പിന്നിടുകയാണ്.
മൂന്നു വർഷമായിരുന്ന ഡിഗ്രി കോഴ്‌സാണ് നാലു വർഷത്തേക്ക് നീട്ടിയത്. മൂന്നു വർഷം പൂർത്തിയാകുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും നാലാം വർഷം എന്താണ് ചെയ്യേണ്ടതെന്നതിലാണ് ഉത്തരമില്ലാത്തത്. ഗവേഷണം എന്നാണ് യു.ജി.സി പറയുന്നതെങ്കിലും, അത് എങ്ങനെയെന്നും എവിടെ എന്നതിലുമാണ് ഒരു നിശ്ചയവുമില്ലാത്തത്.
കോഴ്‌സ് ഒരു വർഷം കൂടി വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് അധ്യാപകരുടെ എണ്ണവും ക്ലാസ് മുറിയും ലബോറട്ടറിയടക്കം അടിസ്ഥാന സൗകര്യങ്ങളും വർധിക്കേണ്ടതുണ്ട്. യു.ജി.സിയും സർവകലാശാലകളും ഇതേക്കുറിച്ച് മൗനമാണ്. യു.ജി.സി.യുടെ നാലുവർഷ ബിരുദ കരിക്കുലവും ക്രെഡിറ്റ് ചട്ടക്കൂടും വന്നത് 2022ലാണ്. 2023-24ൽ തന്നെ ഡൽഹി, അലിഗഡ്, അംബേദ്കർ യൂനിവേഴ്‌സിറ്റികൾ നാലുവർഷ ഡിഗ്രി കോഴ്‌സ് തുടങ്ങി. ഇവരാണ് ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുന്നത്. 2023-24 ഓടെ 105 യൂനിവേഴ്‌സിറ്റികൾ എഫ്.വൈ.യു.ജി.പിയിലേക്ക് കടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 2024-25 കാലഘട്ടത്തിലാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സ് തുടങ്ങിയത്.
ഡൽഹി യൂനിവേഴ്‌സിറ്റിയിൽ മാത്രം 23,337 വിദ്യാർഥികൾ മൂന്നു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ 13,000 പേരും ഗവേഷണം തെരഞ്ഞെടുത്തപ്പോൾ മറ്റുള്ളവർ വിവിധ തൊഴിൽ നൈപുണിയും മറ്റുമാണ് തെരഞ്ഞെടുത്തത്. ഇത് വിദ്യാർഥികൾ എവിടെനിന്നാണ് നേടേണ്ടത്, ഇത് പരിശോധിക്കേണ്ടത് ആരാണ് എന്നതിലൊക്കെയാണ് ഇനിയും കൃത്യതയില്ലാത്തത്. കേരളത്തിലെ ഒരു കോളജിലും ഒരു വർഷം കൂടി ഡിഗ്രി വിദ്യാർഥികളെ 'പോറ്റാനുള്ള' സംവിധാനം നിലവിൽ ഇല്ല. ഇപ്പോൾ തന്നെ കോളജുകളിലെ അധ്യാപക നിയമനം പോലും എഫ്.വൈ.യു.ജി.പിയുമായി ബന്ധപ്പെട്ടുള്ള ജോലി ഭാരത്തിലെ അവ്യക്തത കാരണം മുടങ്ങിക്കിടക്കുകയാണ്. നാലാം വർഷത്തെ കാര്യം കോളജുകൾ നോക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പെന്ന് അധ്യാപകർ പറയുന്നു. ഗവേഷണമോ മറ്റു തൊഴിൽ നൈപുണിയോ നേടേണ്ടത് കോളജിൽ നിന്നല്ല. കുട്ടികളുടെ ഹാജർ പരിശോധിക്കേണ്ടതുമില്ല എന്നാണ് പറയുന്നത്.
എഫ്.വൈ.യു.ജി.പിയിൽ മൂന്നു വർഷത്തെ വെക്കേഷൻ കാലത്തിനിടിയിൽ ഒരു മാസം ഇന്റേൺഷിപ്പുണ്ട്. കേരളത്തിൽ ഇതേക്കുറിച്ച് മാർഗനിർദേശം വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇൗ ഇന്റേൺഷിപ്പ് സ്വകാര്യസ്ഥാപനങ്ങളിലും മറ്റുമാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഇന്റേൺഷിപ്പിന് വിദ്യാർഥികൾ 15,000 രൂപ വരെ മുടക്കേണ്ടിവരുമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."