ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം
പത്തനംതിട്ട: കണ്ണൂരിലെ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവേദിയിൽ തിരിച്ചെത്തി. പത്തനംതിട്ടയിൽ നടന്ന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം' സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി തന്റെ ഔദ്യോഗിക പരിപാടികൾ പുനരാരംഭിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തുടനീളം 438 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്ന് നാടിന് സമർപ്പിക്കുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങളിലൂടെ നുണപ്രചാരണങ്ങൾക്കെതിരെ 'സത്യത്തിന്റെ പ്രതിരോധം' തീർക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളെ ബോധപൂർവം മോശമായി ചിത്രീകരിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന തുറവൂർ താലൂക്ക് ആശുപത്രിയിലെ ഉദ്ഘാടന വേദിക്ക് മുന്നിൽ കോൺഗ്രസ് കനത്ത പ്രതിഷേധം ഉയർത്തി. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. ഇത് സി.പി.ഐ.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വികസന പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുമ്പോൾ അതിനെ തടയാൻ നോക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും വീണാ ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കേറ്റത്. കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാല് ദിവസമായി പൂർണ്ണ വിശ്രമത്തിലായിരുന്നു. ഈ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രി വീണ്ടും സജീവമാകുന്നത്.
Health Minister Veena George has returned to public duties following a four-day medical rest after being injured during a black flag protest in Kannur. She resumed her official activities by inaugurating the 'Arogyam Anantham' seminar in Pathanamthitta.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."