മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്
മാഡ്രിഡ്: ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിയുടെ തിരിച്ചുവരവ് മുടക്കിയത് ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയാണെന്ന വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ സാവി ഹെർണാണ്ടസ്. സ്പാനിഷ് മാധ്യമമായ 'ലാ വാൻഗ്വാർഡിയ' (La Vanguardia) യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സാവി ഈ വെളിപ്പെടുത്തൽ നടത്തിയത്. മെസ്സിയുടെ മടക്കം ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണമാണ് തടസ്സപ്പെട്ടതെന്ന ലാപോർട്ടയുടെ വാദം പച്ചക്കള്ളമാണെന്നും സാവി തുറന്നടിച്ചു.
സാവി വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങൾ:
2022 ലോകകപ്പ് വിജയത്തിന് പിന്നാലെ 2023 ജനുവരിയിൽ തന്നെ മെസ്സിയുമായി സംസാരിച്ചിരുന്നു. താരം ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. സാങ്കേതികമായും സാമ്പത്തികമായും (ലാ ലിഗയുടെ അനുമതിയോടെ) ആ ട്രാൻസ്ഫർ ഉറപ്പിച്ചതായിരുന്നു.മെസ്സിയുടെ പിതാവ് ജോർഗെ മെസ്സിയുമായി ലാപോർട്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ലാപോർട്ട തന്നെ ഇതിൽ നിന്ന് പിന്മാറി. മെസ്സി വന്നാൽ ക്ലബ്ബിൽ ഒരു 'അധികാര തർക്കം' (Power Struggle) ഉണ്ടാകുമെന്ന് ലാപോർട്ട ഭയന്നിരുന്നതായി സാവി പറയുന്നു."മെസ്സി തിരിച്ചുവന്നാൽ തനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് ലാപോർട്ട എന്നോട് നേരിട്ട് പറഞ്ഞു. അത് തനിക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു," സാവി വെളിപ്പെടുത്തി.
ട്രാൻസ്ഫർ നടക്കില്ലെന്ന് മറ്റാരോ വഴി അറിഞ്ഞതോടെ മെസ്സി തന്റെ ഫോൺ കോളുകൾ എടുക്കാതെയായി. ഈ നീക്കത്തിൽ സാവിക്കും പങ്കുണ്ടെന്ന് മെസ്സി തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം. എന്നാൽ പിന്നീട് ആ ഒരകൽച്ച തങ്ങൾ സംസാരിച്ച് തീർത്തതായും സാവി പറഞ്ഞു.
പഴിചാരലുമായി ലാപോർട്ട
സാവിക്ക് പിന്നാലെ ലാപോർട്ടയും പ്രതികരണവുമായി രംഗത്തെത്തി. സാവി നിരാശനാണെന്നും അദ്ദേഹം പരിശീലിപ്പിച്ചപ്പോൾ ലഭിക്കാത്ത വിജയങ്ങൾ നിലവിലെ പരിശീലകൻ ഹൻസി ഫ്ലിക്കിന് കീഴിൽ ടീം നേടുന്നുണ്ടെന്നും ലാപോർട്ട പരിഹസിച്ചു. മെസ്സിയുടെ പിതാവാണ് തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചതെന്ന പഴയ നിലപാടിൽ തന്നെയാണ് ലാപോർട്ട ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
പശ്ചാത്തലം
2021-ൽ ബാഴ്സ വിട്ട മെസ്സി പിഎസ്ജിയിലേക്കും (PSG) പിന്നീട് 2023-ൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കുമാണ് ചേക്കേറിയത്. നിലവിൽ മയാമിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന മെസ്സിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം 2026 ലോകകപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."