അമ്മ കൊല്ലപ്പെട്ടു, പിതാവ് ജയിലിൽ; അഭയം നൽകിയ അമ്മാവൻമാർ 17-കാരിയെ പീഡിപ്പിച്ചു, സഹോദരിയെ വിറ്റു
ലക്നൗ: അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരായ ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ പുറംലോകമറിഞ്ഞു. അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാവുകയും ചെയ്തതിനെത്തുടർന്ന് അമ്മാവൻമാരുടെ സംരക്ഷണയിലായിരുന്ന 17 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും 16 വയസ്സുകാരിയായ സഹോദരിയെ പണത്തിന് വേണ്ടി വിൽക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മാവൻമാർക്കെതിരെ ബർഖേര പൊലിസ് കേസെടുത്തു.
തണലാകേണ്ടവർ ചതിച്ചു
കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടികൾ ബർഖേര പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3-ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം പുറത്തുവന്നു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ പൂർണ്ണമായും അമ്മാവൻമാരുടെ നിയന്ത്രണത്തിലായി. ഈ നിസ്സഹായാവസ്ഥ മുതലെടുത്താണ് പ്രതികൾ ക്രൂരത തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
സഹോദരിയെ വിറ്റു, പീഡനം തുടർന്നു
പെൺകുട്ടിയുടെ പരാതിയിലെ പ്രധാന വെളിപ്പെടുത്തലുകൾ ഇവയാണ്.
- സഹോദരിയെ കാണാതായി:
സെപ്റ്റംബറിൽ 16 വയസ്സുകാരിയായ ഇളയ സഹോദരിയെ അമ്മാവൻമാർ എങ്ങോട്ടോ കൊണ്ടുപോയി. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നുമില്ല. അമ്മാവൻമാർ ഫോണിലൂടെ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംസാരത്തിൽ നിന്നാണ് സഹോദരിയെ വിറ്റതാണെന്ന് പെൺകുട്ടി മനസ്സിലാക്കിയത്.
- ക്രൂരമായ പീഡനം:
സഹോദരിയെ മാറ്റിയതിന് പിന്നാലെ പീഡനം തനിക്ക് നേരെയുമായി. മാർച്ച് ആദ്യവാരം ഉറങ്ങിക്കിടക്കുമ്പോൾ മൂത്ത അമ്മാവൻ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഈ സമയം രണ്ടാമത്തെ അമ്മാവൻ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി. പുറത്തുപറഞ്ഞാൽ ഇളയ സഹോദരിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.
പരാതി നൽകാൻ ആരും സഹായിച്ചില്ല
ക്രൂരത സഹിക്കവയ്യാതെ പെൺകുട്ടി മറ്റ് ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ പെൺകുട്ടി നേരിട്ട് പൊലിസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ കൊലപാതകക്കേസിൽ പിതാവിനെതിരെ പരാതി നൽകിയ വ്യക്തി തന്നെയാണ് ഇപ്പോൾ പീഡനക്കേസിൽ പ്രതിയായിരിക്കുന്ന അമ്മാവൻമാരിൽ ഒരാളെന്ന് ബർഖേര എസ്.എച്ച്.ഒ പ്രമേന്ദ്ര കുമാർ അറിയിച്ചു.
കാണാതായ ഇളയ സഹോദരിയെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പെൺകുട്ടിയുടെ വിദ്യാഭ്യാസ രേഖകൾ പരിശോധിച്ച് പ്രായം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."